മുക്തി ലഭിക്കാതെ വിമുക്തി ക്രിമറ്റോറിയം
വർക്കല: ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനമില്ലാതെ വർക്കലയിലെ ആധുനിക ഗ്യാസ് ബർണർ ക്രിമറ്റോറിയം.ഉദ്ഘാടനം കഴിഞ്ഞിട്ട് ആറ് മാസമായി.ക്രിമറ്റോറിയം തുറന്ന് പ്രവർത്തിക്കാത്തതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
കണ്വാശ്രമം പ്രദേശത്ത് നഗരസഭയുടെ മാലിന്യ സംസ്കരണ ശാലയ്ക്ക് സമീപം 60 സെന്റ് സ്ഥലത്താണ് ക്രിമറ്റോറിയം നിർമ്മിച്ചത്.ക്രിമറ്റോറിയം തുറന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ സമീപ പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഉപയോഗപ്രദമാകുമായിരുന്നു.
നിലവിൽ വർക്കലയിലുള്ളവർ കിളിമാനൂർ,ആറ്റിങ്ങൽ എന്നിവിടങ്ങളിലെ പൊതുശ്മശാനങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.എത്രയും വേഗം വർക്കലയിലെ ക്രിമറ്റോറിയത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ജനറേറ്ററിനാവശ്യമായ ഫണ്ട് വൈകിയതും,സാങ്കേതിക കുരുക്കുകളും മൂലമാണ് പ്രവർത്തനം വൈകിയതെന്നാണ് അധികൃതർ പറയുന്നത്.
പരിസ്ഥിതി സൗഹൃദം
ഗ്യാസ് ബർണറായതിനാൽ മലിന വാതകങ്ങളുടെ ഉത്പാദനം ഗണ്യമായി കുറയ്ക്കുന്നു.ആധുനിക ബർണർ യൂണിറ്റ്,വൈദ്യുത സംവിധാനങ്ങൾ,വാതക സേഫ്ടി സംവിധാനങ്ങൾ,ശുചിത്വ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.സംസ്കാരത്തിനു ശേഷം അസ്ഥിശേഖരണത്തിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനം നടന്നത് - 2025 ഒക്ടോബറിൽ (മന്ത്രി പി.രാജീവ്)
ചെലവ് - രണ്ട് കോടി രൂപ
സൗകര്യം - ഒരേസമയം രണ്ട് മൃതദേഹങ്ങൾ സംസ്കരിക്കാൻ സൗകര്യമുള്ള ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനം
ഈ മാസം തന്നെ ക്രിമറ്റോറിയം പ്രവർത്തനസജ്ജമാകും.ആശങ്കകൾക്ക് സ്ഥാനമില്ല.തിരഞ്ഞെടുത്ത കുടുബശ്രീ പ്രവർത്തകർക്കാണ് നടത്തിപ്പ് ചുമതല.ഇവർക്കാവശ്യമായ ട്രെയിനിംഗ് നൽകിയിട്ടുണ്ട്.
ഗീത ഹേമചന്ദ്രൻ,
ചെയർപേഴ്സൺ,വർക്കല നഗരസഭ