 യെസ് യുവർ ഓണ‌ർ ! വീണ്ടും വക്കീൽ മമത

Friday 15 May 2026 12:44 AM IST

 പ്രൊഫഷണൽ പ്രാക്ടീസ് സ്റ്റാറ്റ്സ് ആരാഞ്ഞ് ബി.സി.ഐ.

കൊൽക്കത്ത: 'അക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ദയവായി ബംഗാൾ ജനതയെ സംരക്ഷിക്കണമെന്നാണ് അഭ്യർത്ഥന. ഇത് ഒരു ബുൾഡോസർ സംസ്ഥാനമല്ല"- ഇന്നലെ കൊൽക്കത്ത ഹൈക്കോടതിയിൽ വീണ്ടും അഭിഭാഷക വേഷത്തിൽ കത്തിക്കയറി ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയുമായ മമതാ ബാനർജി.

ബംഗാളിൽ വോട്ടെടുപ്പിന് ശേഷം നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചപ്പോഴാണ് മമത വീണ്ടും വക്കീൽ കുപ്പായമണിഞ്ഞത്. തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയും ഒപ്പമുണ്ടായിരുന്നു. തൃണമൂൽ നേതാവ് കൂടിയായ സിർസന്യ ബന്ദോപാദ്ധ്യായയാണ് ഹർജി സമർപ്പിച്ചത്. അതേസമയം ഭവാനിപ്പൂരിലെ ഫലത്തിനെതിരെ മമത കോടതിയെ സമീപിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. 2021ൽ നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടതിനെ തുടർന്ന് മമത കോടതിയെ സമീപിച്ചിരുന്നു. അതേസമയം മമതയുടെ എന്റോൾമെന്റും പ്രൊഫഷണൽ പ്രാക്ടീസ് സ്റ്റാറ്റസും സംബന്ധിച്ച റിപ്പോർട്ട് 48 മണിക്കൂറിനുള്ളിൽ സമർപ്പിക്കാൻ ബംഗാൾ ബാർ കൗൺസിലിനോട് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ആവശ്യപ്പെട്ടു.