ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലിയത് നടിയുമായുള്ള ബന്ധം അറിഞ്ഞതോടെയെന്ന്

Friday 15 May 2026 2:17 AM IST

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ഭാര്യ ബ്രിജിറ്റ് മാക്രോൺ തല്ലിയതിന് ഇറാൻ നടിയുമായുള്ള ബന്ധത്തെ ചൊല്ലിയെന്ന് വെളിപ്പെടുത്തിൽ. ഫ്രഞ്ച് മാധ്യമപ്രവർത്തകൻ ഫ്‌ളോറിയൻ ടാർഡിഫിന്റെ ആൻ (ഓൾമോസ്റ്റ് ) പെർഫെക്റ്റ് കപ്പിൾ എന്ന പുസ്തകത്തിലാണിത്.

48-കാരനായ ഇമ്മാനുവൽ മാക്രോണും 42-കാരിയായ ഇറാൻ വംശജയായ ഫ്രഞ്ച് നടി ഗോൽഷിഫ്‌തേ ഫറഹാനിയും തമ്മിൽ അടുപ്പത്തിലായിരുന്നു.വിയറ്റ്‌നാമിലേക്കുള്ള യാത്രയ്ക്കിടെ മാക്രോണിന്റെ ഫോണിൽ 73-കാരിയായ ഭാര്യ ഇരുവരുടെയും സന്ദേശങ്ങൾ കണ്ടെത്തി.തുടർന്നുണ്ടായ തർക്കത്തിലാണ് മാക്രോണിനെ ഭാര്യ മുഖത്തടിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.

കഴിഞ്ഞവർഷം വിയറ്റ്‌നാം സന്ദർശനത്തിനിടെയാണ് ഫ്രഞ്ച് പ്രസിഡന്റിനെ ഭാര്യ തല്ലുന്നതായുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്.ഹനോയിയിൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.വിമാനത്തിന്റെ വാതിൽ തുറന്നതിന് പിന്നാലെ ബ്രിജിറ്റ് ഭർത്താവിന്റെ മുഖത്തേക്ക് കൈ കൊണ്ടുപോകുന്നതും അദ്ദേഹത്തെ തള്ളിമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. വാതിൽ തുറന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പുറത്തുള്ളവരെ ഇമ്മാനുവൽ മാക്രോൺ അഭിവാദ്യംചെയ്യുന്നതും പുറത്തേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പുറത്തേക്കിറങ്ങുമ്പോൾ ഭാര്യ ഇമ്മാനുവൽ മാക്രോണിന്റെ കൈകൾ ചേർത്തുപിടിക്കാതെ നടന്നുവരുന്നതും സാമൂഹികമാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടി.

അതേസമയം, വൈറലായ ദൃശ്യങ്ങൾ വിശ്വസനീയമല്ലെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. എന്നാൽ ഇത് യഥാർഥദൃശ്യങ്ങളാണെന്ന് ഓഫീസ് പിന്നീട് സ്ഥിരീകരിച്ചു.