വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് ഭർത്താവിനെ കൊന്നു; കാസർകോട്ട് ഭാര്യയും കാമുകനും അറസ്റ്റിൽ

Friday 24 January 2020 11:24 PM IST

കാസർകോട്: ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കൊല്ലപ്പെട്ട ഇസ്മായിലിന്റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് പിടിയിലായത്. കാസർകോട് പാവൂർ കിദമ്പാടി സ്വദേശി ഇസ്മായിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തുകയായിരുന്നു. കർണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്. ഇവരെ കുറിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ഇസ്മായിൽ ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം അറിയിച്ചത്. പുലർച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കഴുത്തിൽ കയർ മുറുകിയ പാടുകൾ കണ്ടതോടെ സംശയം തോന്നി. തുടർന്ന് അസ്വാഭാവിക മരണത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. ഇസ്മായിൽ മദ്യപിച്ചെത്തി ആയിശയെ നിരന്തരം ഉപദ്രവിക്കുമായിന്നെന്നും ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നും ഇരുവരും തമ്മിൽ തർക്കം ഉണ്ടായെന്നും പോലീസ് പറയുന്നു.

കൃതയമായ ആസൂത്രണത്തേടെയാണ് കൊലപാതകം നടത്തിയത്. കർണാടക സ്വദേശികളായ കൊലയാളികൾക്കായി കതക് തുറന്ന് കൊടുത്തത് ആയിശയായിരുന്നു.പതിനായിരം രൂപയാണ് കൂട്ടുപ്രതികൾക്ക് നൽകിയത്. ഹനീഫയും ആയിശയും ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്നും പൊലീസ് പറയുന്നു.