ദേവസ്വം: മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കുമ്മനം

Monday 11 May 2020 12:03 AM IST
kummanam

തിരുവനന്തപുരം: സർക്കാർ ക്ഷേത്രങ്ങളുടെ പണം എടുക്കുകയല്ല കൊടുക്കുകയാണെന്നും 100 കോടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരൻ പറഞ്ഞു.

പ്രളയകാലത്ത് പമ്പയിലും മറ്റുമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് ദേവസ്വം ബോർഡിന് നൽകാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത 100 കോടിയിൽ 40 കോടി മാത്രമാണ് നൽകിയത്. അതേസമയം ശബരിമലയിൽ അനാവശ്യമായി നിരോധനം ഏർപ്പെടുത്തി ഭക്തജനങ്ങളെ തടഞ്ഞതു മൂലം 2018-19 ൽ ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം 200 കോടി രൂപയാണ്.

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് 80 ലക്ഷം രൂപ വാർഷികാശനം നൽകേണ്ടത് ഭരണഘടനയുടെ 290എ അനുസരിച്ചു സർക്കാരിന്റെ ബാദ്ധ്യതയാണ്. ഇതിൽ 40 ലക്ഷമേ നൽകിയിട്ടുള്ളൂ.

3 മാസക്കാലം ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ചു 3 കോടിയിൽപ്പരം അയ്യപ്പന്മാർ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നായി കേരളത്തിൽ എത്തുന്നതുമൂലം ആയിരം കോടിയിൽപരം രൂപയുടെ റവന്യൂ വരുമാനം സർക്കാരിന് ലഭിക്കുന്നുണ്ടെന്നും കുമ്മനം ഓർമ്മിപ്പിച്ചു.