'സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂജെൻ സഖാക്കൾക്ക് എന്നോട് ദേഷ്യം എന്തിന്?...ഒരിക്കൽ സഖാവ് ടി.പി വി.എസിനെ കാണാൻ വന്നപ്പോൾ..': കുറിപ്പ്

Friday 22 May 2020 8:03 PM IST

താൻ ഇട്ട ഫേസ്ബുക്ക് കുറിപ്പിന് താഴെ വന്ന കമന്റുകൾക്ക് മറുപടിയുമായി മുൻ കേരളാ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ.സുരേഷ്. ഫേസ്ബുക്ക് കുറിപ്പ് വഴി തന്നെയാണ് ഇദ്ദേഹം ഇപ്പോൾ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ വീട്ടിൽ 'ഇന്നോവ വരും' എന്ന മട്ടിലുള്ള കമന്റുകളുമായി വന്നവരുടെ ഉദ്ദേശ്യശുദ്ധി എന്താണെന്ന് തനിക്ക് വ്യക്തമാകുന്നുണ്ടെന്നും കുറിപ്പിലൂടെ അദ്ദേഹം പറയുന്നു.

പാർട്ടി തന്നെ പുറത്താക്കിയത് അന്തസ്സായിടാണെന്നും അതിൽ തനിക്ക് സന്തോഷമല്ല ഉള്ളതെന്നും പറയുന്ന എ.സുരേഷ് മറ്റ് പാർട്ടികളിൽ നിന്നും തനിക്ക് ഇപ്പോഴും ക്ഷണം ഉണ്ടാകുന്നതായും പറയുന്നു.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് തന്നോടില്ലാത്ത ദേഷ്യം 'സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂജെൻ സഖാക്കൾക്ക്' എന്തിനെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്. കുറിപ്പിൽ കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കുറിച്ചും എ.സുരേഷ് ഓർമിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:

'കഴിഞ്ഞ ദിവസം ഞാൻ ഇട്ട രണ്ട് വരി പോസ്റ്റിനു കീഴെ വന്ന നൂറ് കണക്കിന് കമന്റുകളാണ് ഈ കുറിപ്പിനാധാരം...

"""താങ്കളുടെ വീട്ടിൽ ഇന്നോവ വരും പുറത്ത് ഇറങ്ങരുത്...""" സൂക്ഷിക്കണം... """സ്നേഹത്തോടെയും അല്ലാതെയും ഒക്കെയുള്ള നിറയെ അത്തരത്തിലുള്ള വാക്കുകൾ...

എന്റെ ജീവനിൽ കരുതലുള്ള കുറെ ആളുകളുണ്ടെന്ന് ഇപ്പോൾ മനസ്സിലായി..

ആ സുഹൃത്തക്കളോടായി ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് തോന്നുന്നു..


നിങ്ങൾക്ക് എന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്രയും കരുതൽ എന്നെനിക്ക് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോവേണ്ടതില്ല അതറിയാനുള്ള ചെറിയ ബുദ്ധി എന്നിൽ അവശേഷിക്കുന്നുണ്ട്..

നിങ്ങൾ കരുതുന്നത് പോലെ ഞാൻ ഭീരുവല്ല..


പ്രവാസി ആയി നാട് വിട്ടപ്പോഴും ചില ഇന്റർവ്യൂകളികൾ പങ്കെടുത്തപ്പോഴും ഇത് പോലുള്ള ഭീഷണിയും കരുതലും ഒക്കെ അവടെ വെച്ചും കേട്ടിരുന്നു... അതൊന്നും എന്നെ ബാധിച്ചില്ല.. (പക്ഷേ ഒന്ന് ബാധിച്ചു ആദ്യം ജോലി ചെയ്‌ത കമ്പനി പ്രതിസന്ധിയിൽ ആയപ്പോൾ മലയാളി സ്ഥാപനങ്ങൾ ജോലി തരാൻ നന്നായി ഭയപ്പെട്ടു )

ബുദ്ധിയിൽ കമ്മിയുള്ള ചില മര ഊളകൾ പറയുന്നു എന്നെ പാർട്ടിയിൽ നിന്നും ചവുട്ടി പുറത്താക്കിയതാണെന്നും അതും കമന്റ്‌ ആയി ഇട്ടിരിക്കുന്നു ...

അവരോടായി പറയട്ടെ അന്തസായി അതായത് രാജകീയമായി തന്നെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുന്നത്..

അതായത് കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ കമ്മീഷനെ നിശ്ചയിച്ചു തെളിവെടുപ്പ് നടത്തി രണ്ട് കൊല്ലത്തോളം നീണ്ടു നിന്ന കമ്മറ്റികളുടെ പ്രക്രിയകൾക്കൊടുവലാണ് കേവലം പാർട്ടി അംഗം മാത്രമായ എന്നെ ഉൾപ്പെടെ പാർട്ടി പി ബി പുറത്താക്കിയത്.....

(അതായത് പാർട്ടി അംഗം മാത്രമായ ഒരാളെ അയാളുടെ ഉപരി ഘടകത്തിന് പുറത്താക്കാം പിന്നീട് ഡി സി അംഗീകരിച്ചാൽ മതി എന്നതാണ് സംഘടനാ രീതി അതെല്ലാതെ പാർട്ടി പി ബി ക്ക് പുറത്താക്കേണ്ടി വന്നു )

പാർട്ടി സംഘടന രീതിയെ കുറിച്ചും പാർട്ടിയെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത സോഷ്യൽ മീഡിയയിൽ മാത്രം ചിലക്കുന്നവർ ഇതെല്ലാം ഒന്നോർക്കുന്നത് നന്നായിരിക്കും...

പാർട്ടി പുറത്താക്കിയതിൽ സന്തോഷിക്കുന്നവനല്ല ഞാൻ എന്ന് കൂടി നിങ്ങളൊക്കെ ഓർക്കുക..

പുറത്താക്കിയതിന് ശേഷം നിരവധി ഓഫറുകൾ മറ്റ് പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും എന്റടുത്തു വന്നിരുന്നു ഈ എഴുതുന്ന ഇപ്പോൾ പോലും അത് നിലനിൽക്കുകയും ചെയ്യന്നു...
ഇന്നെവരെ എന്റെ നിലപാടിൽ മാറ്റമേതും ഉണ്ടായിട്ടുമില്ല.....

പുറത്താക്കി വലിയ കാലമൊന്നും ആവുന്നതിനു മുന്നേ എനിക്ക് എന്റെ അച്ഛനെ നഷ്ടമായി അപ്പോൾ സ വി എസ് വരുന്നതിനു മുന്നേ ആദ്യം അച്ഛന്റെ മൃത ശരീരം കാണാൻ എത്തിയത് സ പിണറായി ആയിരുന്നു.... കാണുമ്പോഴും വളരെ സ്നേഹത്തോടെ അദ്ദേഹം എന്നോട് പെരുമാറുന്നു....

അദ്ദേഹത്തിന് എന്നോടില്ലാത്ത ദേഷ്യവും പകയും സോഷ്യൽ മീഡിയയിൽ ഗോട്ടി കളിക്കുന്ന ന്യൂ ജെൻ സഖാക്കൾക്ക് ഉണ്ടാവേണ്ട കാര്യമില്ലലോ ല്ലേ?

പുറത്താക്കപ്പെട്ട മറ്റ് ചിലർ പാർട്ടിക്കുണ്ടാക്കുന്ന തലവേദനയും കുത്തി തിരിപ്പും എന്റെ ഭാഗത്തു നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല......

ഞാൻ പുറത്താകുന്നത് വരെ പാർട്ടി നല്ലതും പിന്നെയുള്ള പാർട്ടി ഏറ്റവും മോശവും എന്ന് ഗീർവാണം മുഴക്കുന്ന അൽപ്പൻ മാരുടെ കൂട്ടത്തിൽ എന്നെ കൂട്ടരുത്....

പിന്നെ ഇന്നോവ വരും എന്ന് പറയുന്ന ആളുകളോട് പറയാനുള്ളത് ഇതാണ്..

ഒരിക്കൽ സ ടി പി സ വി എസിനെ കാണാൻ വന്നിരുന്നു.. വി എസ് വളരെ സ്നേഹത്തോടെ പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തിൽ ഒരു കാര്യം ടി പി യോട് പറഞ്ഞു സഖാവേ ബൈക്കിൽ ഉള്ള യാത്രയൊക്കെ. സൂക്ഷിക്കണം

അപ്പോൾ സ ടി പി യുടെ മറുപടി ഇങ്ങനെ "സഖാവെ നമ്മുടെ പാർട്ടിയല്ലേ പാർട്ടി തീരുമാനിച്ചാൽ നടപ്പിലാക്കും അത് ഞാൻ ബൈക്കിലല്ല ഏറോപ്ലെയിനിൽ പോയാൽ കൂടിയും ".....സ ടി പി യുടെ വാക്കുകളാണ് നിങ്ങളോടും പറയാനുള്ളത്...............

.......അപ്പോൾ ലാൽ സലാം....'