കമ്മിഷൻ റിപ്പോർട്ട് അപര്യാപ്തം, സ്വകാര്യ ബസുകൾ ഓടില്ല 

Sunday 28 June 2020 12:17 AM IST

കാസർകോട്: ഡീസലിന്റെ ക്രമാതീതമായ വിലവർദ്ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവും കാരണം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് സർവീസ് നിലനിർത്തുന്നതിനു വേണ്ടി ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിലെ ശുപാർശ പ്രകാരമുള്ള ബസ് ചാർജ് പ്രകാരം സർവീസ് നടത്താൻ കഴിയുകയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, സെക്രട്ടറി സത്യൻ പൂച്ചക്കാട് എന്നിവർ പ്രസ്താവിച്ചു.

സർക്കാരോ കമ്മിഷനോ റിപ്പോർട്ടിലെ ശുപാർശ സംബന്ധിച്ച് ബസ് ഉടമാ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ കാണുന്ന റിപ്പോർട്ട് പ്രകാരമുള്ള ശുപാർശ പ്രകാരമുള്ള ബസ് ചാർജ് വർദ്ധനവ് അംഗീകരിക്കാൻ കഴിയില്ല. മിനിമം ചാർജ് 12 രൂപയും കിലോമീറ്റർ ചാർജ് ഒരു രൂപയും മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരപരിധി രണ്ടര കിലോമീററ്റും വിദ്യർത്ഥികളുടെ നിരക്ക് അമ്പത് ശതമാനവും ഉയർത്തിക്കൊണ്ടുള്ള ഒരു ബസ് ചാർജ് വർദ്ധനവ് കൊണ്ട് മാത്രമേ താൽക്കാലികമായ ആശ്വാസം എങ്കിലും ലഭിക്കുകയുള്ളൂ.

ബസ് സർവീസിനാവശ്യമായ ഡീസലിന് നികുതി ഒഴിവാക്കിയും സബ്സിഡി നൽകിയും റോഡ് നികുതി ഒഴിവാക്കിയും പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.