അനോണിമസ്: 7
വസ്ത്രങ്ങൾ അടുക്കി വയ്ക്കുമ്പോഴും സിദ്ദു അന്നു കണ്ടതും കേട്ടതുമെല്ലാം ആലോചിച്ചു കൊണ്ടിരുന്നു. ഫ്രാൻസി കാഴ്ച്ചയിൽ വളരെ സ്ട്രേയിറ്റ് ഫോർവേഡ് ആയിട്ടാണ് തോന്നിയത്. വളരെ സന്തോഷവാനായ ഒരാൾ. സുധിയെ കുറിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് മുഖത്ത് ദുഃഖം നിറഞ്ഞു. ഒന്നും ഒളിച്ചു വയ്ക്കുന്നതായി തോന്നിയില്ല. കവിതകളെ കുറിച്ച് അധികം സംസാരിച്ചില്ലല്ലോ. ഒരു പക്ഷേ സുധിയും ഫ്രാൻസിയും തമ്മിൽ കലാപരമായ കാര്യങ്ങളെ കുറിച്ച് അധികം സംസാരിക്കുന്നുണ്ടാവില്ല. ഇതുവരെ കേട്ടത് വച്ച് നോക്കിയാൽ...താഴേക്ക് വീഴുന്ന സമയത്ത്...സുധി ഒറ്റയ്ക്ക് തന്നെ ആയിരുന്നു. ആ സമയം അവിടെ സുധിയുടെ സുഹൃത്തുക്കളെ കൂടാതെ ആരും ഉണ്ടായിരുന്നില്ല എന്നല്ലേ പറഞ്ഞത്? ഇപ്പോൾ ചിത്രം ഏതാണ്ട് പൂർത്തിയായി. പല കാര്യങ്ങൾക്കും വ്യക്തതയുണ്ടായി. വെങ്കിടേഷ് വൊമിറ്റ് ചെയ്തു എന്നു പറഞ്ഞത് മാത്രം ഒരു കല്ലുകടി പോലെ തോന്നി. ഒരു നിമിഷം എവിടെയൊക്കെയോ മനസു കയറി പോയി. താൻ ഒരു ക്രിമിനലിനെ പോലെ ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവോ? ചിലപ്പോൾ ഏതൊരു കുറ്റാന്വേഷകനും ഒരു കുറ്റവാളിയെ പോലെ ഒരു പ്രാവശ്യമെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. ചിലപ്പോൾ അതാവും ഒരു കുറ്റവാളിയുടെ മനസും വഴിയും തിരിച്ചറിയാനുള്ള ഏറ്റവും ശരിയായ മാർഗം..
ആരോ ഉള്ളിലിരുന്നു ചോദിച്ചു.
''എന്താ വെങ്കിടേഷ്നു മാത്രം ഭക്ഷണം പിടിക്കാത്തത്?""
ഒരു പക്ഷേ ആരെങ്കിലും ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയിട്ടുണ്ടാവുമോ? സുധിക്ക് പകരം അതു വെങ്കിടേഷ് എടുത്തു കഴിച്ചിട്ടുണ്ടാവുമോ? ആളു മാറി കഴിച്ചു എന്നു മനസിലാക്കിയിട്ട് സുധിയെ അപായപ്പെടുത്താൻ ആ വ്യക്തി ഒടുവിൽ സുധിയെ ഉയരത്തിൽ നിന്നും... ഇല്ല... അതൊരു വിദൂരസാധ്യതയാണ്. അങ്ങനെ ആണെങ്കിൽ തന്നെ കൂട്ടത്തിൽ ഉള്ള മറ്റുള്ളവർ ശ്രദ്ധിക്കില്ലേ?
ഇപ്പോൾ ഇതുവരെ രണ്ടു പേരോടാണ് സംസാരിക്കാനായത്. കിഷോറിനെ വീണ്ടും കാണണം...സുധിയെ കുറിച്ചുള്ള ഓർമ്മകൾ ശേഖരിക്കാനെന്നും പറഞ്ഞു ചെല്ലാവുന്നതേയുള്ളൂ. ഇനി വേണ്ടത് ഇവരും മറ്റുള്ളവരും പറയുന്ന കാര്യങ്ങളിൽ പൊരുത്തമോ പൊരുത്തക്കേടുകളോ ഉണ്ടോ എന്നു പരിശോധിക്കലാണ്. ഇങ്ങനെ തന്നെയാണോ അന്വേഷിക്കേണ്ടത്? എങ്ങനെയാണ് അന്വേഷിക്കേണ്ടത് എന്നു പോലുമറിയാതെ ഒരു സാധാരണക്കാരൻ നടത്തുന്ന സത്യാന്വേഷണം! സഹായിക്കാൻ ആളുമില്ല...അധികാരവുമില്ല...
വസ്ത്രങ്ങൾ അടുക്കി ബാഗിനുള്ളിൽ വച്ചു കഴിഞ്ഞു സിദ്ദു കസേരയിൽ ചെന്നിരുന്നു. ഡയറിയെടുത്ത് എഴുതാനാരംഭിച്ചു. നല്ല ക്ഷീണമുണ്ട്, പക്ഷേ എല്ലാം കൈയ്യോടെ എഴുതി വെച്ചില്ലെങ്കിൽ മറന്നു പോകും. ചെറിയ കാര്യങ്ങൾ പോലും എഴുതണം. അവൻ ഡയറിയിൽ
''ഫ്രാൻസിസ്"" എന്നെഴുതി. പിന്നീട് തീയതിയും.
അവിടെ ചെന്നതും സംസാരിച്ചതും വീടിനെ കുറിച്ചും ഫ്രാൻസിസ്ന്റെ വേഷവും വെങ്കിടേഷിനെ കുറിച്ചു പറഞ്ഞതും. ട്രിപ്പ് പോയതും, അവിടെ വച്ച് നടന്ന കാര്യങ്ങളും...
സിദ്ദു എഴുതി കൊണ്ടിരുന്നു. എഴുതി കഴിഞ്ഞ് സിദ്ദു ഒരു നിമിഷം ഓർത്തു നോക്കി. ആരേയാണ് അടുത്തതായി കാണേണ്ടത്? ലിസ്റ്റിൽ അടുത്തത് വെങ്കി എന്ന വെങ്കിടേഷാണ്. അടുത്ത ആഴ്ച? വെങ്കിച്ചേട്ടനെ സൗകര്യമായി ഒന്നു വിളിക്കണം. ഇനി ഒരു ചെറിയ മയക്കം. അതിനു ശേഷം അച്ഛനുമൊത്ത് ഭക്ഷണം കഴിക്കുക...നേരെ എയർപോർട്ടിലേക്ക്...രാത്രി ഫ്ളൈറ്റിൽ ഡൽഹിയിലേക്ക്...തന്റെ സ്വന്തം ഡൽഹി...ഷർമി...അവളെന്തു ചെയ്യുകയാവും ഇപ്പോൾ...
സിദ്ദു കൈകൾ തലയ്ക്ക് പിന്നിലേക്ക് വെച്ച് മുകളിൽ കറങ്ങുന്ന ഫാനും നോക്കി കിടന്നു. പിന്നീട് പതിയെ കണ്ണുകളടച്ചു.
ചെറുമയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോൾ നല്ല ഉന്മേഷം. ബാഗിലെ വസ്തുക്കളിലൂടെ കണ്ണോടിച്ചു. ഒന്നും മറന്നു പോയിട്ടില്ലെന്നുറപ്പിച്ചു. അച്ഛനുമൊത്ത് ഭക്ഷണം കഴിക്കണം. അവൻ മുറിക്ക് പുറത്തേക്ക് നടന്നു.
അച്ഛനുമൊത്ത് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിച്ചു, അച്ഛൻ ഇപ്പോൾ സംസാരം വളരെ കുറച്ചിരിക്കുന്നു. എപ്പോഴും ചിന്തയിലാണ്. സുധിയുടെ മുറിയിലേക്ക് ചിലപ്പോൾ പോകുന്നത് കാണാം. അവിടെ അവന്റെ കിടക്കയിൽ ഇരിക്കുന്നതും. വർഷങ്ങളുടെ ഓർമ്മകൾ അത്രയെളുപ്പമൊന്നും വിടുവിക്കാനാവില്ലല്ലോ. അങ്ങോട്ട് പോകരുതെന്നും, ആ മുറി പൂട്ടിയിടണമെന്നും പറഞ്ഞു വിലക്കണമെന്നുണ്ട്. പക്ഷേ അങ്ങനെ പറയുന്നത് പോലും അച്ഛന്റെ മനസ്സിനെ മുറിവേൽപ്പിക്കുന്നത് പോലെ ആവും. അച്ഛനെ ഇനി തരിമ്പും വിഷമിപ്പിക്കാൻ പാടില്ല. താൻ ഇപ്പോൾ പോകുന്നത്...ഉള്ളിൽ വേദനയുണ്ടാവും. പക്ഷേ അതു പുറത്ത് പറയാതെ...എല്ലാം അടക്കിപ്പിടിച്ച്. അച്ഛനു സംസാരിക്കാൻ ആരും ഇല്ലാത്തതാവും ഏറ്റവും വലിയ പ്രശ്നം. സംസാരിക്കാനും കാര്യം അന്വേഷിക്കാനും ആരെങ്കിലും ഉണ്ടാവുക അതൊരു ഭാഗ്യമാണ്. താൻ ഒരു ദിവസം ആരോടൊക്കെ സംസാരിക്കുന്നു! ആരൊക്കെ തന്നോട് സംസാരിക്കുന്നു! അതു കൊണ്ട് മൗനത്തിന്റെ കാഠിന്യവും ഘനവും അറിയുന്നുണ്ടാവില്ല. ഇനി ദിവസവും അച്ഛനെ വിളിക്കണം. പതിയെ താൻ സുധിയുടെ സ്ഥാനത്തേക്ക് വരികയാണോ?
അച്ഛൻ ചുമയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ സിദ്ദു തല ഉയർത്തി നോക്കി. അവൻ കൈ നീട്ടി വെള്ളമെടുത്തു കൊടുത്തു. ചുമ തുടർന്നപ്പോൾ അവൻ എഴുന്നേറ്റ് ചെന്ന് അച്ഛന്റെ ഉച്ചിയിൽ പതിയെ ഇടംകൈ കൊണ്ട് തട്ടി. അച്ഛൻ ഒരാശ്വാസം പോലെ പിന്നോക്കം ചാഞ്ഞിരുന്നു. ഇടംകൈ ഉയർത്തി മുറുക്കി പിടിച്ച് കൊണ്ടു പറഞ്ഞു,
''എനിക്ക് ചെറിയൊരു വേദനയെടാ...""
അതു കേട്ടപ്പോഴാണ് സിദ്ദു ശരിക്കും ഞെട്ടിയത്. അവൻ വേഗം ചെന്നു കൈ കഴുകിയിട്ട് വന്നു. ഉടൻ ചെന്ന് അച്ഛനെ പിടിച്ചു.
''അച്ഛൻ വന്ന് ഈ സോഫയിലിരുന്നെ...ഞാൻ ശൈലങ്കിളിനെ വിളിക്കട്ടെ?""
''എനിക്ക് കൈ കഴുകണം...""
അച്ഛൻ പതിയെ പറഞ്ഞു.
''ഇനി അച്ഛൻ കഴുകാൻ എണീക്കണ്ട...""
അതു പറഞ്ഞു അച്ഛന്റെ കൈ സിദ്ദു അവന്റെ കൈലി മുണ്ടിൽ തന്നെ തുടച്ചെടുത്തു. വേഗം ചെന്ന് ഫാനിട്ടു. എന്നിട്ട് ഓടി ചെന്നു ഫോണെടുത്ത് ശൈലങ്കിളിനെ വിളിച്ചു. ഏതാനും നിമിഷങ്ങൾക്ക് ശേഷം ആ വീട്ടിൽ നിന്നും ഒരു കാർ അതിവേഗത്തിൽ പുറത്തേക്ക് പാഞ്ഞു. അതിൽ മൂന്നു പേരേ ഉണ്ടായിരുന്നുള്ളൂ. സിദ്ദുവും ശൈലങ്കിളും അവന്റെ തോളിൽ തല ചായ്ച്ച് ക്ഷീണിച്ച്... വിയർത്ത് അച്ഛനും...
അന്നു രാത്രി ആശുപത്രി മുറിയിൽ നിൽക്കുമ്പോൾ സിദ്ദു ആലോചനകളുടെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു. അച്ഛന് ചികിത്സ ഉടൻ ചെയ്യണം. ഭാഗ്യം കൊണ്ടാണ് ഇത്തവണ രക്ഷപ്പെട്ടു വന്നത്. ആൻജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരും. സാമ്പത്തികമായി അതിനു ബുദ്ധിമുട്ടില്ല. വേണ്ടത് സാമീപ്യവും സ്നേഹവുമാണ്. പെട്ടെന്ന് ചില തീരുമാനങ്ങളെടുക്കണം. ഡൽഹി... തന്റെ ഡൽഹി ജീവിതം അവസാനിപ്പിക്കാൻ സമയമായോ. തന്നെ കാത്തിരിക്കുന്നത് എന്താണ്?
ഷർമിയെ വിളിച്ചുപറയണോ? അവൾക്ക് എക്സാമല്ലേ? അതിനിടയിൽ വെറുതെ അവളെ ബുദ്ധിമുട്ടിക്കണമോ? ശൈലങ്കിളും അമ്മായിയും അവന് വലിയൊരു ആശ്വാസമായി. അവരുടെ മക്കൾ ഇടയ്ക്ക് ആശുപത്രിയിലും പിന്നീട് ഡിസ്ച്ചാർജ് ചെയ്ത് വീട്ടിൽ എത്തിയപ്പോഴും വന്നു കണ്ടു സംസാരിച്ചതും ആശ്വസിപ്പിച്ചതും അവന് വലിയൊരു സമാധാനമായി. ഡൽഹിയിലെ ജോലി രാജി വയ്ക്കണമെന്ന തോന്നൽ ശക്തമായി. അവിടെ എത്ര നാളെന്ന് വെച്ചു അവധിക്ക് അപേക്ഷിക്കും? എത്ര നാൾ ആ മാനേജ്മെന്റിനു സഹതാപമെന്ന് കരുതി എല്ലാം അനുവദിച്ചു തരാനാവും? ഷർമിയെ വിളിച്ച് ചില സൂചനകൾ കൊടുത്തു. അവൾ, പരീക്ഷ കഴിയട്ടെ അതിനു ശേഷം തീരുമാനം പറയാമെന്നു പറഞ്ഞു.
ഇപ്പോൾ തീരുമാനങ്ങളെടുക്കാൻ ഒപ്പം ഒരാൾ ഉണ്ടെന്ന തോന്നൽ വന്നിരിക്കുന്നു. അതിലൊരു സന്തോഷവും ആശ്വാസവുമുണ്ട്. അച്ഛനു തന്റെ സാന്നിധ്യം സമാധാനം പകരുന്നു എന്ന് അവനു തോന്നി. പതിയെ അവൻ തന്റെ ഭാവി പദ്ധതികൾ അച്ഛനോട് വിശദീകരിച്ചു. തന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ഇവിടെ ആവുക എന്നത് ഒരു നിയോഗമാവും. ഇവിടെ ഒരു ജോലി കണ്ടെത്തണം. ഇപ്പോൾ ആവശ്യത്തിനു പ്രവൃത്തി പരിചയമായി. ഇവിടെ ധാരാളം ഐ.ടി പാർക്കുകൾ ഉണ്ടല്ലോ. പാർക്കിനു പുറത്തും ധാരാളം കമ്പനികൾ. എവിടെയെങ്കിലും ഒരു ജോലി കിട്ടാതിരിക്കില്ല.
ഷർമിയുടെ പരീക്ഷ കഴിഞ്ഞു.
''തനിക്ക് കുറച്ചു നാൾ ഇവിടെ വന്നു നിന്നൂടെ?""
അവൻ അവളെ വിളിച്ചു ചോദിച്ചു.
അതൊരു വലിയ ആശ്വാസമാകും. സിദ്ദു, താൻ രാജിവയ്ക്കുകയാണെന്ന് കമ്പനി അധികാരികളെ അറിയിച്ചു. തന്റെ വസ്തുക്കൾ പിന്നീട് ഡൽഹി സന്ദർശിക്കുമ്പോൾ തിരികെ കൊണ്ടു വരാവുന്നതേയുള്ളൂ. തനിക്ക് പകരം മുറി മറ്റാരെങ്കിലും ഉപയോഗിച്ചോട്ടെ എന്നു വീട്ടുടമസ്ഥയെ അറിയിച്ചു. എല്ലാം വേണ്ടവിധം അറിയിച്ചു കഴിഞ്ഞപ്പോൾ സിദ്ദുവിനു ആശ്വാസം തോന്നി. ആശ്വാസം മാത്രമല്ല ആത്മവിശ്വാസവും പകരുന്ന ഒരു വാർത്ത അവനെ തേടി ആ രാത്രി എത്തി. ഷർമിയുടെ ഒരു വരി മെസേജ്.
''ഞാൻ വരുന്നു നിന്റെ നാട്ടിലേക്ക്...""
ഷർമിയുടെ വരവിനെ കുറിച്ചോർക്കുമ്പോൾ തന്നെ ഒരു സമാധാനം.
മാത്രവുമല്ല, തന്റെ സത്യാനേഷണത്തിന് സഹായകമാകും അവളുടെ സാന്നിദ്ധ്യം.
(തുടരും)