ബാലികേറാമല:13
പ്രീഡിഗ്രി നല്ല നിലയിൽ വിജയിച്ചപ്പോൾ വിഷയം ഒന്ന് മാറ്റിയാലോ എന്ന ചിന്ത രാമഭദ്രനുണ്ടായി. അതിനു പല കാരണങ്ങളുമുണ്ടായിരുന്നു. ഉപജീവനമാർഗം എന്ന നിലയിലല്ലാതെ ആസ്വദിച്ചുപഠിപ്പിക്കുന്ന അദ്ധ്യാപകർ നന്നേ കുറവ്. അടിസ്ഥാനപഠനത്തിനുശേഷം സംസ്കൃതാഭ്യസനം കോളേജിന് പുറത്തായാലോ എന്ന ചിന്ത വന്നു. കോളേജിൽ അവനെ ഏറ്റവും ആകർഷിച്ചത് എം. കൃഷ്ണൻ നായരുടെ മലയാളം ക്ലാസുകളാണ്. ധാരാളം ക്ലാസിക്കുകൾ അദ്ദേഹം പരിചയപ്പെടുത്തി. ആ പുസ്തകങ്ങൾ പലതും പബ്ലിക്ക് ലൈബ്രറിയിൽ നിന്നെടുത്തു വായിക്കുകയും ചെയ്തു. ബിരുദത്തിന് മലയാളം ഐച്ഛികമാക്കുന്നതിനെപ്പറ്റി ആലോചിച്ചു. സംസ്കൃത കോളേജിനെതിരെയാണ് യൂണിവേഴ്സിറ്റി കോളേജ്. അവിടെത്തന്നെ വേണമെങ്കിൽ ചേരാം. പക്ഷേ, ചില പ്രശ്നങ്ങളുണ്ട്. ഇപ്പോൾ സ്കോളർഷിപ്പ് പണം കിട്ടുന്നുണ്ട്. അത് ഒരിക്കൽ അച്ഛനെ ഏൽപ്പിക്കാൻ തുടങ്ങിയപ്പോൾ അമ്മയുടെ കൈയിൽ കൊടുക്കൂ എന്നാണദ്ദേഹം പറഞ്ഞത്. അപ്പോൾ മുതൽ പതിവായി അമ്മയെ ത്തന്നെ അതേൽപ്പിച്ചുപോന്നു. അച്ഛൻ പോയശേഷം ബസ്സിൽ കൺസഷൻ ടിക്കറ്റ് എടുക്കാനുള്ള പണവും മറ്റു ചെലവുകൾക്കുള്ളതും അമ്മയാണ് തരുന്നത്. ഈ കോളേജ് വിട്ടുപോയാൽ ആ തുക ഉണ്ടാവില്ല. ചോദിക്കാൻ അച്ഛനുമില്ല. ഏറെ ചിന്തകൾക്കുശേഷം രാമഭദ്രൻ അമ്മയെ സമീപിച്ചു. സംസ്കൃത കോളേജിൽ നിന്ന് മാറാനുള്ള താത്പര്യം അമ്മയോട് പറഞ്ഞു. എടുത്തടിച്ചപോലെ അമ്മ ചോദിച്ചു:
''അപ്പോൾ സ്കോളർഷിപ്പ് രൂപയോ?""
അതുണ്ടാവില്ല എന്ന് അവൻ മറുപടി പറഞ്ഞു. അമ്മയുടെ മുഖം ഇരുണ്ടു.
''നീ കോളേജിൽ ചേരാറാവുമ്പോഴേക്ക് അച്ഛൻ തീർത്ഥയാത്ര കഴിഞ്ഞിങ്ങു വരുമോ?""
''അറിയില്ല.""
അവൻ പറഞ്ഞു.
''പിന്നെ കോളേജ് പഠിത്തത്തിനുള്ള ചെലവ് എങ്ങനെ നടക്കും?""
അവൻ മറുപടി പറഞ്ഞില്ല. പിന്നെ അവിടെ നിന്നതുമില്ല. മുറിയിൽ ചെന്നിരുന്ന് അവൻ ആലോചിച്ചു. ചില തീരുമാനങ്ങളുമെടുത്തു. ബിരുദത്തിന് സംസ്കൃതകോളേജിൽ ത്തന്നെ ചേരുക. സ്കോളർഷിപ്പ് മാത്രം പ്രതീക്ഷിക്കാതെ മറ്റെന്തെങ്കിലും വരുമാനമുണ്ടാക്കണം. അച്ഛൻ ലഘുലേഖകളും നോട്ടീസുകളും മറ്റും അച്ചടിപ്പിച്ചിരുന്ന ഒരു പ്രസ്സുണ്ട് തിരുവനന്തപുരത്ത്. ദർശനാ പ്രിന്റേഴ്സ്. അതിന്റെ ഉടമസ്ഥനായ ആർ.എസ്. കർത്താ ഗോവിന്ദൻ നായരുടെ ഉറ്റ സുഹൃത്താണ്.രാമഭദ്രൻ കർത്തയെ പോയിക്കണ്ടു. തന്റെ അവസ്ഥകളെല്ലാം പറഞ്ഞു. എന്തെങ്കിലും ഒരു ജോലി തനിക്കു തരാൻ പറ്റുമോ എന്നന്വേഷിച്ചു. കംപോസിംഗും പ്രിന്റിംഗും അറിയില്ല. പ്രൂഫ് നോക്കാം.മറ്റെന്തു പണി വേണമെങ്കിലും ചെയ്യാം. കർത്താ രാമഭദ്രന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു.
''കംപോസിംഗും പ്രിന്റിംഗുമല്ലാതെ ഇവിടെ മറ്റെന്തു ജോലിയാണുള്ളത്? ഇവിടെ വലിയ പുസ്തകങ്ങളോ അതുപോലുള്ള വലിയ കാര്യങ്ങളോ അച്ചടിക്കുന്നില്ല. പ്രൂഫ് അവരവർ തന്നെ ചെയ്യും. ഞാനൊന്ന് ഓടിച്ചുനോക്കും. ഇവിടത്തെ പ്രൊപ്രൈറ്ററും മാനേജരുമെല്ലാം ഞാൻ തന്നെ.""
അദ്ദേഹം പറയുന്നതെല്ലാം ശരിയാണെന്ന് രാമഭദ്രനറിയാം. അതിനാൽ ഒന്നും പറയാതെ ചിന്താമഗ്നനായി അവനിരുന്നു.അപ്പോൾ കർത്താ ചോദിച്ചു:
''മൂന്നര വരെ കോളേജില്ലേ? അതിനു ശേഷമല്ലേ വരാൻ പറ്റൂ?""
''രാവിലെ ഒൻപതര മണിവരെ വേണമെങ്കിലും വരാം. മൂന്നര വരെയുള്ള സമയത്ത് എപ്പോ വേണമെങ്കിലും ക്ലാസ്സ് കട്ട് ചെയ്ത് ഞാൻ വരാം.""
കർത്താ കുറേനേരം ആലോചിച്ചിരുന്നു. പിന്നെ പറഞ്ഞു:
''രാവിലെ ഒൻപതു പത്തു മണിയാവും പ്രസ്സ് തുറക്കാൻ. ഏഴുമണി വരെയാണ് തുറന്നിരിക്കുക. കമ്പോസിറ്റേഴ്സ് അഞ്ചുമണിക്ക് പോകും.പ്രിന്റർ ഉണ്ടാവും. ചിലപ്പോൾ പ്രിന്ററില്ലെങ്കിലും ഞാനിവിടെയുണ്ടാവും. കാരണം, നമ്മുടെ കസ്റ്റമേഴ്സ് പലരും ഓഫീസുകൾ അടച്ചിട്ട് ഇവിടെ വരുന്നവരാണ്.""
കർത്താ നിർത്തി. അവനെ ഒരുനിമിഷം നോക്കിയിരുന്നു.
''വൈകുന്നേരം എനിക്ക് ചില പരിപാടികൾക്ക് പോകേണ്ടിവരും.ആ സമയത്ത് ഇയാൾക്ക് ഇവിടെയിരിക്കാമെങ്കിൽ നന്നായി. അസിസ്റ്റന്റ് മാനേജർ എന്ന് വേണമെങ്കിൽ പറയാം. ഓരോ ദിവസത്തെയും പ്രൂഫൊക്കെ അപ്പൊ നോക്കുകയും ചെയ്യാം.എന്താ?""
രാമഭദ്രന് അത്യന്തം സന്തോഷമായി. താൻ വിചാരിച്ചതിനെക്കാൾ കൂടുതൽ വലുതാണ് കിട്ടുന്നതെന്നു തോന്നി. അവന്റെ മുഖത്തെ സന്തോഷം കണ്ട് കർത്താ പറഞ്ഞു:
''വലിയ ശമ്പളമൊന്നുമുണ്ടാവില്ല.കിട്ടുന്നതിൽ ഒരു പങ്കു തരാം.""
''മതി. മതി. ധാരാളം മതി.""
അങ്ങനെ ഒരു പാർട്ട്ടൈം ജോലിക്കാരനെന്ന നിലയിൽ രാമഭദ്രന്റെ ജീവിതമാരംഭിച്ചു. എല്ലാ ദിവസവും മൂന്നേമുക്കാൽ മണിയാവുമ്പോൾ അവൻ പ്രസ്സിലെത്തും. മിക്കവാറും അവനെത്താൻ കാത്തിരുന്നതുപോലെ കർത്താ പുറത്തേക്കുപോകും. അന്നത്തെ പ്രൂഫുകളൊക്കെ നോക്കും. കമ്പോസിറ്റേഴ്സ് ചില സംശയങ്ങളുമായി വരും. അതെല്ലാം പരിഹരിച്ചുകൊടുക്കും. എന്തെങ്കിലും അച്ചടിപ്പിക്കാനായി ആരെങ്കിലും വന്നാൽ റേറ്റു പറഞ്ഞ് അഡ്വാൻസു വാങ്ങും. സമയത്തിന് അച്ചടിച്ചുകൊടുക്കാൻ നിഷ്കർഷ കാട്ടും. കർത്താ ഇനി അടയ്ക്കാമെന്നു പറയുന്നതു വരെ അവൻ പ്രസ്സിലുണ്ടാവും. പദ്മാവതിയുടെ രണ്ടു മക്കളും ഇപ്പോൾ വൈകിയാണ് വീട്ടിലെത്താറ്. രാമഭദ്രന് പ്രസ്സിലെ ജോലി. ലക്ഷ്മണന് സംഘടനാപ്രവർത്തനങ്ങളും മറ്റും.
''ഇപ്പോൾ അച്ചടിക്കാൻ കൊടുക്കുന്നതൊക്കെ സമയത്തു കിട്ടുന്നുണ്ട്.""
ചില സ്ഥിരം കസ്റ്റമേഴ്സ് തന്നെ കർത്തായോടു പറഞ്ഞു.അയാൾക്ക് രാമഭദ്രനോടുണ്ടായിരുന്ന സ്നേഹവും വാത്സല്യവും വർധിച്ചു. നോട്ടീസുകളും രസീതുകളുമൊക്കെയായിരുന്നു പ്രധാനമായും അവിടെ അച്ചടിക്കാനുണ്ടായിരുന്നത്. ലഘുലേഖകളും കുറവല്ല. അവനവൻ തന്നെ പ്രസാധകനായ ചില പുസ്തകങ്ങളും അച്ചടിക്കാനെത്താറുണ്ട്. അവരുടെ കൈയിൽ നിന്ന് പണം വാങ്ങിയെടുക്കുകയായിരുന്നു ഏറ്റവും ശ്രമകരമായ കാര്യം. രാമഭദ്രൻ ജോലിക്കെത്തിയ മാസം തന്നെ ഒരു മാസികയുടെ അച്ചടി ദർശനാ പ്രിന്റേഴ്സിന് ലഭിക്കുകയുണ്ടായി.അഖില കേരള ധർമ്മപരിഷത്ത് എന്ന ഒരു ആത്മീയസംഘടനയുടെ മുഖമാസിക. ആർഷസാഹിതി എന്നാണതിന്റെ പേര്. ക്രൗൺ 1 / 4 സൈസിൽ നാല്പതു പേജുള്ള മാസിക.രാമഭദ്രൻ അത് ശ്രദ്ധാപൂർവം വായിച്ചു. കഴമ്പുള്ള ലേഖനങ്ങൾ കുറവായിരുന്നെങ്കിലും കാലഘട്ടം ആവശ്യപ്പെടുന്ന ഒരു പ്രസിദ്ധീകരണമായിത്തോന്നി. അതിന്റെ ആൾക്കാരെയൊന്നും പരിചയപ്പെടാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം ലക്കത്തിൽ ചെറുതായി ഒന്ന് ഇടപെടേണ്ടതായി വന്നു രാമഭദ്രന്. മാസികയുടെ ഓഫീസിൽ പ്രൂഫ് തിരുത്തിക്കിട്ടിയ മാറ്റർ അച്ചടിക്കുമുൻപ് ഒന്ന് ഓടിച്ചുനോക്കുമ്പോൾ 'യോഗവാസിഷ്ഠ"ത്തെ സംബന്ധിച്ച ഒരു ലേഖനത്തിൽ ഇങ്ങനെയൊരു ഭാഗം കണ്ടു:
''രാമൻ അറിയേണ്ടതെല്ലാം അറിഞ്ഞിരിക്കുന്നു. പക്ഷേ, ലക്ഷ്യവസ്തുവിൽ വിശ്രാന്തിയെ പ്രാപിച്ചിട്ടില്ലെ ന്നേയുള്ളൂ.ശുക്രനും പണ്ട് ഈ അവസ്ഥയിലായിരുന്നു.അറിയേണ്ടതെല്ലാം അറിഞ്ഞിട്ടുണ്ടായിരുന്നു.എങ്കിലും വിശ്രാന്തി കിട്ടാതെ അസ്വസ്ഥനായിരുന്നു.""
ഇത് വായിച്ചപ്പോൾ രാമഭദ്രന് ഒരു സംശയമുണ്ടായി. യാഗരക്ഷയ്ക്കുവേണ്ടി ശ്രീരാമനെ കൊണ്ടുപോകാൻ വിശ്വാമിത്രൻ എത്തിയതാണ് സന്ദർഭം. അവിടെവച്ചു രാമന്റെ അവസ്ഥയോടു താരതമ്യപ്പെടുത്തി പറയുന്നത് ശുകന്റെ കാര്യമാണ്. ശുക്രന്റെ കാര്യമല്ല. ശുക്രൻ ഒരക്ഷരത്തെറ്റാവാമെന്നു തോന്നിയതുകൊണ്ട് കമ്പോസ് ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോട് അതിന്റെ കൈയെഴുത്തുപ്രതി ഉണ്ടോ എന്നന്വേഷിച്ചു. കൈയെഴുത്തുപ്രതി കിട്ടിയപ്പോൾ അതിൽ ശുകൻ എന്ന് ശരിയായിത്തന്നെയാണ് എഴുതിയിരിക്കുന്നതെന്ന് കണ്ടു. ശുകൻ എന്ന് തിരുത്തിയിട്ടാണ് അത് അച്ചടിച്ചത്. ഏതാനും ദിവസങ്ങൾക്കുശേഷം രാമഭദ്രൻ പ്രസ്സിൽ ചെന്നപ്പോൾ അവിടെ ഒരാൾ കർത്തായോട് തട്ടിക്കയറുന്നതുകണ്ടു.രാമഭദ്രനെ കണ്ടപ്പോൾ കർത്താ അയാളോട് പറഞ്ഞു:
''ഇതാ പ്രതി വന്നിരിക്കുന്നു.ഇനി വിചാരണയൊക്കെ അങ്ങോട്ടുമതി.""
അമ്പരന്ന് നോക്കുന്ന രാമഭദ്രനോട് കർത്താ കാര്യം വിശദീകരിച്ചു.' ആർഷസാഹിതി"യുടെ പത്രാധിപരാണ് വന്നിരിക്കുന്നത്. ഈ ലക്കത്തിൽ ശുക്രൻ എന്ന് തിരുത്തിക്കൊടുത്ത വാക്ക് ശുകൻ എന്ന് തെറ്റായി അച്ചടിച്ചിരിക്കുന്നു. കമ്പോസിറ്റേഴ്സിനോട് ചോദിച്ചപ്പോൾ രാമഭദ്രനാണ് അങ്ങനെ തിരുത്തിയതെന്ന് അവർ പറഞ്ഞു.
''അതേ. ഞാൻ തന്നെയാണ് തിരുത്തിയത്. കാരണം, അതാണ് ശരി.""
''അതെങ്ങനെ ശരിയാകും?""
പത്രാധിപർ രാമഭദ്രനെ ചോദ്യം ചെയ്തു.
''സാക്ഷാൽ ജ്ഞാനാനന്ദസ്വാമി എഴുതിയത് തെറ്റാണെന്നാണോ നിങ്ങൾ പറയുന്നത്? നോക്കൂ. ഇത് തെളിയിക്കാൻ ഒരു പ്രയാസവുമില്ല.""
രാമഭദ്രൻ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു
''സ്വാമി എഴുതിയ മാനുസ്ക്രിപ്റ്റ് എടുത്തുനോക്കിയാൽ മതി. അദ്ദേഹം ശുകനെന്നെഴുതിയത് ആരോ ശുക്രനെന്നു തിരുത്തുകയായിരുന്നു.വ്യാസന്റെ പുത്രനായ ശുകനെക്കുറിച്ചാണ് അതിൽ പറയുന്നത്. അസുരഗുരുവായ ശുക്രനെക്കുറിച്ചല്ല. വിശ്വാമിത്രൻ യാഗരക്ഷയ്ക്കായി ശ്രീരാമനെ കൊണ്ടുപോകാൻ വന്നപ്പോൾ എല്ലാമറിയാമെങ്കിലും ഒരു ഗുരുവിൽ നിന്നല്ല അത് കിട്ടിയത് എന്നതുകൊണ്ട് രാമന് തൃപ്തിയുണ്ടായില്ല. ഇതേ അവസ്ഥയായിരുന്നു ശുകനും. ജ്ഞാനമെല്ലാം ഉണ്ടെങ്കിലും ഗുരുവിൽ നിന്ന് ലഭിക്കാത്തതുകൊണ്ട് തൃപ്തി വന്നിരുന്നില്ല. ഇത് മനസ്സിലാക്കിയ വ്യാസൻ ശുകനെ ജനകന്റെയടുത്തേക്ക് വിദ്യാഭ്യാസം ചെയ്യാനയയ്ക്കുന്നുണ്ട്.""
പത്രാധിപർ രാമഭദ്രന്റെ വാക്കുകൾ കൗതുകത്തോടെ ശ്രദ്ധിച്ചു കേട്ടു..ആ വിവരണം കേട്ട കർത്തായ്ക്ക് അഭിമാനമുണ്ടായി.
''രാമഭദ്രൻ സംസ്കൃത കോളേജിൽ പഠിക്കുകയാണ്. അയാളുടെ അച്ഛൻ വലിയൊരു ആത്മീയപണ്ഡിതനാണ്.""
''ഈ ചെറുപ്രായത്തിൽ ഇതൊക്കെ അറിയണമെങ്കിൽ പാരമ്പര്യം വേണം.""
പത്രാധിപർ പറഞ്ഞു.
''എനിക്ക് മാസികയുടെ കാര്യങ്ങൾ നോക്കാൻ സമയം കിട്ടാത്തതുകൊണ്ട് ഒരാളെ സബ് എഡിറ്ററായി വച്ചിട്ടുണ്ട്.വലിയ വിവരമൊന്നുമില്ല. പുള്ളി ശുക്രനെന്നേ കേട്ടിട്ടുണ്ടാവൂ.ശുകനെന്ന് കേട്ടിട്ടില്ലായിരിക്കും.""
അവർ രണ്ടാളും ചിരിച്ചു. ഒരു സായാഹ്നത്തിൽ രാമഭദ്രൻ പ്രൂഫ് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.അയാളെത്തുമ്പോൾ തന്നെ കർത്താ അവിടെയുണ്ടായിരുന്നില്ല.മേശപ്പുറത്ത് ഒരു കെട്ട് കടലാസുകൾ ഇരിപ്പുണ്ടായിരുന്നു.കമ്പോസ് ചെയ്ത മാറ്ററും അവയുടെ കൈയെഴുത്തുപ്രതികളും. ഓരോ കടലാസായി എടുത്ത് ശ്രദ്ധാപൂർവം തെറ്റുകൾ തിരുത്തുകയായിരുന്നു രാമഭദ്രൻ.
''കർത്താസാറില്ലേ?""
എന്ന ചോദ്യം കേട്ട് അവൻ തിരിഞ്ഞുനോക്കി.ആഗതരെക്കണ്ട് അവൻ അദ്ഭുതപ്പെട്ടു. ലക്ഷ്മണനും മറ്റൊരു വിദ്യാർത്ഥിയും.രാമഭദ്രനെക്കണ്ട് ലക്ഷ്മണനും അദ്ഭുതം കൂറി.
''ചേട്ടനിവിടെ?""
''ഞാൻ പറഞ്ഞിട്ടില്ലേ... ഞാനൊരു പ്രസ്സിൽ പണിക്കു പോകുന്നുണ്ടെന്ന്.ആ പ്രസ്സ് ഇതുതന്നെ. നീയെന്താ ഈ വഴിക്ക്?""
ഞങ്ങൾക്കൊരു ചെറിയ പുസ്തകം അടിക്കാനുണ്ട്.കർത്താ സാറാവുമ്പോ റേറ്റിൽ ഇത്തിരി സൗജന്യമൊക്കെ ചെയ്തുതരുമല്ലോ.""
''നീലകണ്ഠന്റെ ചായക്കടയിലെ പറ്റു പോലാണോ?""
ആ ചോദ്യം ലക്ഷ്മണനെ വല്ലാതെ അരിശപ്പെടുത്തി.
''ദേ ചേട്ടാ,ഇതാണ് നമ്മള് തമ്മി ചേരൂലാന്ന് ഞാൻ പറയണത്.""
അത് കേട്ട് രാമഭദ്രൻ ചിരിച്ചതേയുള്ളൂ.
''പിന്നൊരു കാര്യം.അങ്ങേര് എനിക്കു വല്ലതും സൗജന്യം ചെയ്യാനുദ്ദേശിക്കുന്നുണ്ടെങ്കി അത് പാര വച്ച് ഇല്ലാതാക്കരുത്.""
അപ്പോഴും രാമഭദ്രൻ ഒന്നും പറഞ്ഞില്ല. ആർട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രി പാസ്സായിക്കഴിഞ്ഞപ്പോൾ ലക്ഷ്മണൻ യൂണിവേഴ്സിറ്റി കോളേജിലേക്കാണ് പോയത്. അവനവിടെ ഫിസിക്സ് ബിഎസ് സിക്ക് ചേർന്നു. അമ്മയുടെ ഡോക്ടർ എൻജിനീയർ മോഹങ്ങളിലൊന്നും അവന് ഒരു താത്പര്യവുമുണ്ടായില്ല. റോഡിനപ്പുറവുമിപ്പുറവുമായിട്ടാണ് ക്ളാസുകളെങ്കിലും അവർ വരുന്നതോ പോകുന്നതോ ഒന്നിച്ചായിരുന്നില്ല. കാലാകാലങ്ങളായി ആഢ്യത്വത്തിന്റെ പ്രതീകമെന്നപോലെ യൂണിവേഴ്സിറ്റി കോളേജ് തലയുയർത്തി നിന്നു. റോഡിന്റെ അങ്ങേവശത്ത് എളിമയുടെ പ്രദർശനശാലപോലെ സംസ്കൃതകോളേജും നിലകൊണ്ടു.കൂറ്റൻ മരങ്ങളുടെ ഛായയിൽ പടർന്നുകിടന്ന ആ കെട്ടിടസമുച്ചയത്തിന് ഉൾക്കൊള്ളാനാകാതെ യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഷാവിഭാഗങ്ങൾ സംസ്കൃതകോളേജ് നിലകൊള്ളുന്ന വളപ്പിനകത്തു സ്ഥിതി ചെയ്യുന്നു.
പെട്ടെന്നൊരു നാൾ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു. യൂണിവേഴ്സിറ്റി കോളേജും സംസ്കൃതകോളേജും തമ്മിലുള്ള യുദ്ധം. രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല അതിനു പിന്നിൽ. ഓരോ കോളേജിലെയും എല്ലാ രാഷ്ട്രീയക്കാരും മറ്റേ കോളേജിനെതിരെ ഒറ്റക്കെട്ടായി നിന്നു. കോളേജുകൾ തമ്മിലുള്ള കല്ലേറ് നടക്കുമ്പോൾ കോളേജ് വിട്ട് പബ്ലിക്ക് ലൈബ്രറിയിൽ ചെന്നിരിക്കാനായി രാമഭദ്രൻ പുറപ്പെട്ടു. റോഡിന് അപ്പുറത്തും ഇപ്പുറത്തും നിലയുറപ്പിച്ചാണ് കല്ലേറ്. മെയിൻ റോഡ് വഴിയുള്ള വാഹനങ്ങളെയെല്ലാം വഴി തിരിച്ചു വിട്ടിരുന്നു.ആ കല്ലേറിനിടയിലൂടെ റോഡിലേക്ക് കടക്കുക അസാധ്യമെന്നു കണ്ട് മലയാളം ഡിപ്പാർട്ടുമെൻറ്റിലെ ഗേറ്റ് വഴി പുറത്തു കടക്കാം എന്ന് ചിന്തിച്ചു അവൻ വശത്തോട്ടു തിരിയാൻ തുടങ്ങിയതും ഒരു കല്ല് തലയ്ക്കരികിലൂടെ മൂളിക്കടന്നുപോയി. പെട്ടെന്ന് തിരിഞ്ഞുനോക്കുമ്പോൾ റോഡിനപ്പുറത്തുനിന്ന് കല്ല് വലിച്ചെറിയുന്ന ലക്ഷ്മണനെ കണ്ടു. അവൻ രാമഭദ്രനെ കണ്ടില്ല എന്ന് തീർച്ച. മലയാളം ഡിപ്പാർട്ട്മെന്റിന്റെ വശത്തേക്ക് നടന്നപ്പോൾ അവിടെ സംസ്കൃതകോളേജിൽ നിന്നുള്ള കുട്ടികളെ തടയാനായി ആളുകൾ കൂട്ടം കൂടി നിൽക്കുന്നതായിക്കണ്ട് കോളേജിന്റെ പിന്നിലേക്ക് പോകുന്ന ഒരൂടുവഴിയിലൂടെ പുറത്തിറങ്ങുകയാണുണ്ടായത്.
''കർത്താ സാർ ഇപ്പൊ വരും. വാ, നമുക്കൊരു ചായ കുടിച്ചുവരാം.""
രാമഭദ്രൻ എഴുന്നേറ്റു. ദർശനാ പ്രിന്റേഴ്സിന്റെ അടുത്തുതന്നെയുള്ള ഒരു ചെറിയ ഹോട്ടലിലേക്ക് അവൻ നടന്നു. ലക്ഷ്മണനും കൂട്ടുകാരനും ഒപ്പം നടന്നു.ഹോട്ടലിനകത്തുകയറിയപ്പോൾ രാമഭദ്രൻ ചോദിച്ചു:
''എന്തുവേണം? ചായയും വടയും മതിയോ?അതോ ദോശ കഴിക്കുന്നോ?""
ലക്ഷ്മണന് മറുപടി പറയാൻ കഴിയുന്നതിനു മുൻപ് കൂട്ടുകാരൻ കയറിപ്പറഞ്ഞു:
''ദോശ,ദോശ...""
രാമഭദ്രൻ രണ്ടു പ്ളേറ്റ് ദോശ ഓർഡർ ചെയ്തു. ലക്ഷ്മണന്റെ പുസ്തകത്തെക്കുറിച്ച് രാമഭദ്രൻ ഒന്നും ചോദിച്ചില്ല. ലക്ഷ്മണൻ എന്തെങ്കിലും പറഞ്ഞതുമില്ല. അവർ പ്രസ്സിൽ മടങ്ങിയെത്തിയപ്പോൾ കർത്താ അവിടെയുണ്ടായിരുന്നു.രാമഭദ്രൻ അനുജനെ പരിചയപ്പെടുത്താൻ തുടങ്ങിയപ്പോൾ കർത്താ പറഞ്ഞു:
''എനിക്കറിയാം. ഇവിടെ വന്നിട്ടുണ്ട്.""
രാമഭദ്രൻ ഇരുന്നപ്പോൾ ലക്ഷ്മണനും ഇരുന്നു. മടിച്ചുനിന്ന കൂട്ടുകാരനോട് 'ഇരിക്കൂ'എന്ന് കർത്താ പറഞ്ഞു.
''റേറ്റ് ചോദിക്കാനാണല്ലോ അന്ന് വന്നത്?എന്താ മാറ്റർ കൊണ്ടുവന്നിട്ടുണ്ടോ?""
ലക്ഷ്മണൻ ബാഗിനകത്തുനിന്ന് ഒരു കുത്ത് കടലാസ് പുറത്തെടുത്തു. അമൂല്യമായ ഒരു വസ്തു എന്നപോലെ അത് കർത്തായെ ഏല്പിച്ചു.അയാൾ അത് തുറന്നു നോക്കി.എന്നിട്ട് ഉറക്കെ വായിച്ചു:
''അന്ധവിശ്വാസങ്ങളേ വിട. ങാ, ലക്ഷ്മണൻ തന്നെയാണല്ലോ എഴുതിയിരിക്കുന്നത്. പ്രസിദ്ധീകരിക്കുന്നതാരാ?""
''ഞങ്ങളുടെ സംഘടന. എത്തീസ്റ്റ് സർക്കിൾ.""
''ഇതിപ്പോ ക്രൗൺ 8/ 1 ൽ നാല്പത് പേജ് വരും. എത്ര കോപ്പി അടിക്കണം?'""'
''എത്രവേണമെങ്കിലും അടിക്കാം. ലോകം മുഴുവൻ പ്രചരിക്കേണ്ടതാ""
''ലോകം മുഴുവൻ മലയാളമറിയുമോ?""
കർത്തായുടെ ചോദ്യത്തിലെ പരിഹാസം അവനെ ചൊടിപ്പിച്ചു.അവന്റെ മുഖം ചുവന്നു.
''ആട്ടെ, റേറ്റൊക്കെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.കോപ്പികളുടെ എണ്ണത്തിൽ തീരുമാനമായാലേ അച്ചടി തുടങ്ങാൻ പറ്റൂ.""
''ഞങ്ങളുടെ കൈയിൽ ഇരുന്നൂറു രൂപയുണ്ട്. അതിന് എത്ര കോപ്പി അടിക്കാം?""
കർത്താ ചിരിച്ചു.
''ഇരുന്നൂറു രൂപയ്ക്ക് കഷ്ടി നൂറു കോപ്പി അടിക്കാനുള്ള പേപ്പർ വാങ്ങാൻ പറ്റും.""
''അത് ശരിയാണ്. പക്ഷേ അച്ഛന്റെ സുഹൃത്തെന്ന നിലയ്ക്ക് കുറച്ചു സൗജന്യം തരണം.""
ലക്ഷ്മണൻ തുറന്നുപറഞ്ഞു.
''പക്ഷേ ,ഇത് ലക്ഷ്മണന്റെ ചെലവിൽ അച്ചടിക്കുന്നതല്ലല്ലോ.എത്തീസ്റ്റ് സർക്കിൾ എന്ന സംഘടനയുടെയല്ലേ?""
''ഓ,അതൊക്കെ ഒരു പേരിനുവേണ്ടിയല്ലേ? എഴുതിയതും ഞാൻ തന്നെ, കാശ് മുടക്കുന്നതും ഞാൻ തന്നെ. പിന്നെ, ഇത് പ്രചരിപ്പിക്കാൻ എല്ലാവരും ശ്രമിക്കണം. ജനങ്ങളെ നേർവഴിക്കു കൊണ്ടുവരാൻ വേണ്ടിയല്ലേ?""
''അന്ധവിശ്വാസങ്ങളെന്നു പറയുമ്പോ അന്യന് ഉപദ്രവമാകുന്ന എല്ലാ അന്ധവിശ്വാസവും ഒഴിവാക്കപ്പെടേണ്ടത് തന്നെ ..പക്ഷേ, നിരുപദ്രവമായ ചില അന്ധവിശ്വാസങ്ങളുണ്ട്. അതിന് ഒരു പ്രത്യേകസൗന്ദര്യമുണ്ട്.""
''അന്ധവിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങൾ തന്നെ. അതിൽ നല്ല അന്ധവിശ്വാസമെന്നോ ചീത്ത അന്ധവിശ്വാസമെന്നോ രണ്ടു തരമൊന്നുമില്ല.""
ലക്ഷ്മണൻ കർത്തായെ ഖണ്ഡിച്ചുകൊണ്ട് പറഞ്ഞു.
''പിന്നെ നിങ്ങളുടെ ആർഷഭാരതസംസ്കാരമെന്നാൽ എല്ലാം തന്നെ അന്ധവിശ്വാസങ്ങളല്ലേ?""
കർത്താ രാമഭദ്രനെ നോക്കി. പിന്നെ ലക്ഷ്മണനോട് പറഞ്ഞു:
''ആർഷഭാരതം വിശ്വാസത്തിനെന്നപോലെ അവിശ്വാസത്തിനും ഇടം കൊടുത്ത സ്ഥലമാണ്. യുക്തിവാദം അല്ലെങ്കിൽ നിങ്ങളുടെ എത്തീസം തുടങ്ങുന്നത് ആരിൽ നിന്നാണ്?""
''അറിയാം. ചാർവാകനിൽ നിന്ന്.""
ലക്ഷ്മണൻ ചാടിക്കയറി പറഞ്ഞു.
''അതെ.നിങ്ങൾ പുച്ഛിച്ചുപറഞ്ഞ ആർഷഭാരതത്തിൽത്തന്നെയല്ലേ ചാർവാകൻ ജനിച്ചത്? തന്നെയുമല്ല, പാശ്ചാത്യനാടുകളിൽ സംഭവിച്ചതുപോലെ ഈശ്വരനിഷേധം പറഞ്ഞതിന് ആരും അദ്ദേഹത്തെ വധിച്ചതുമില്ല. എന്നല്ല, അദ്ദേഹത്തിന്റെ ചിന്തയെ മാനിച്ചുകൊണ്ട് ഇന്ത്യയിലെ മഹർഷിമാരുടെ കൂട്ടത്തിലാണ് അദ്ദേഹത്തിന് സ്ഥാനം നല്കിയിരിക്കുന്നത്.""
''ആ സ്ഥാനം കൊടുക്കലൊക്കെ വഞ്ചനയല്ലേ?""
കർത്താ ഒരു നിമിഷം നിശബ്ദനായിരുന്നു. എന്നിട്ടു പറഞ്ഞു:
''അങ്ങനെയാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ എനിക്ക് നിങ്ങളോടൊന്നും സംസാരിക്കാനില്ല. പുസ്തകം അടിച്ചുതരാം. നിങ്ങൾ പറഞ്ഞ തുകയ്ക്ക് വേണമെങ്കിൽ ഇരുന്നൂറു കോപ്പി അടിക്കാം. അത് തന്നെ കടലാസിന്റെ വിലയേ ആകുന്നുള്ളൂ. നിങ്ങൾ എഴുതിയതായതുകൊണ്ടാണ് അത് ചെയ്യുന്നത്. നിങ്ങൾ എഴുതിയതായതു കൊണ്ടുമല്ല. നിങ്ങൾ ഗോവിന്ദൻ നായരുടെ മകനായതുകൊണ്ട്.""
ലക്ഷ്മണനോടൊപ്പം വന്ന യുവാവ് ചാടിയെഴുന്നേറ്റു.അസ്വസ്ഥത കൊണ്ട് അവൻ വീർപ്പ് മുട്ടിയിരിക്കുകയായിരുന്നുവെന്നു തോന്നി.
''എണീക്കണ്ണാ... നമുക്ക് വേറെ എവിടെയെങ്കിലും നോക്കാം.""
അവൻ പറഞ്ഞു.
''വിനായകാ... നിൽക്ക്. നമുക്ക് സംസാരിക്കാം.""
ലക്ഷ്മണൻ പറഞ്ഞു. എന്നാൽ അപ്പോഴേക്ക് വിനായകൻ നടന്നു കഴിഞ്ഞിരുന്നു. കർത്തായെ തിരിഞ്ഞു നോക്കി കൈ കാണിച്ചശേഷം ലക്ഷ്മണൻ പുറത്തേക്കു നടന്നു. രാമഭദ്രൻ നിസ്സഹായനായി കർത്തായെ നോക്കി.
(തുടരും)