'മഡിവാള പൊലീസ് പറഞ്ഞത് ഒത്തുതീർപ്പാക്കാൻ'; പെൺകുട്ടിയെ ഹണിട്രാപ്പിൽ കുടുക്കാനും പ്രതി ശ്രമിച്ചു
ബംഗളൂരു: മഡിവാളയിൽ ബലാത്സംഗത്തിനിരയായ മലയാളി പെൺകുട്ടിയെയും സുഹൃത്തുക്കളെയും ഹണി ട്രാപ്പ് കേസിൽപ്പെടുത്താൻ ശ്രമം. തനിക്കെതിരെ ഹണി ട്രാപ്പിന് ശ്രമം നടക്കുന്നുവെന്ന് കാട്ടി പ്രതിയും വയനാട് സുൽത്താൻ ബത്തേരി സ്വദേശിയുമായ ഹൈനസ്, മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പെൺകുട്ടിയും സുഹൃത്തുക്കളും ബംഗളൂരു നോർത്ത് ഡിസിപിയെ സമീപിച്ചപ്പോഴാണ് ഹണി ട്രാപ്പ് പരാതിയുടെ കാര്യം അറിഞ്ഞത്. ഒളിവിൽ പോകും മുമ്പാണ് പ്രതി പരാതി നൽകിയത്. ഇയാളുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.
ആദ്യം പരാതി നൽകിയപ്പോൾ മഡിവാള പൊലീസ് എഫ്ഐആർ ഇടാൻ പോലും തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. കേസെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കാത്തിരിക്കൂ എന്നാണ് പൊലീസുകാർ പറഞ്ഞത്. പല തരത്തിൽ ഭീഷണിയുണ്ടായി. ഇക്കാര്യം പറഞ്ഞപ്പോൾ ഒത്തുതീർപ്പാണ് നല്ലതെന്ന് പൊലീസ് പറഞ്ഞു. ഹണി ട്രാപ്പിൽ കുടുക്കാനാണ് ശ്രമമെന്ന് അറിയില്ലായിരുന്നു. ഡിസിപി പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായതെന്നും പെൺകുട്ടി പറഞ്ഞു.
മേയ് 12നാണ് ബംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടി ബലാത്സംഗത്തിനിരയായത്. 13നാണ് പെൺകുട്ടിയും സുഹൃത്തുക്കളും പരാതിയുമായി മഡിവാള പൊലീസിനെ സമീപിച്ചത്. രാവിലെ ഏഴുമണിയോടെ സ്റ്റേഷനിലെത്തിയ ഇവർ രാത്രി 11 മണിവരെ സ്റ്റേഷനിൽ തുടരേണ്ട സാഹചര്യമുണ്ടായി. ഇതിനിടെ, പൊലീസുകാരിൽ നിന്നടക്കം ഭീഷണി നേരിട്ടു. തുടർന്ന് കേസ് ഒത്തുതീർപ്പാക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് പൊലീസുകാർ പെൺകുട്ടിയെയും സുഹൃത്തുക്കളെയും അറിയിച്ചു. തുടർന്നാണ് ഇവർ ഡിസിപിയെ സമീപിച്ചത്.