തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; രണ്ട് ടിവികെ ഭാരവാഹികൾ അറസ്റ്റിൽ
ചെന്നൈ : തൂത്തുക്കുടിയിൽ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ രണ്ട് തമിഴക വെട്രി കഴകം ഭാരവാഹികൾ അറസ്റ്റിൽ. യൂത്ത് വിംഗ് ശ്രീവൈകുണ്ഡം ഓർഗനൈസർ ബാലമുരുകൻ (35),ടിവികെ ഭാരവാഹി ജയപാൽ (28) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
മേയ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിക്ക് നല്ലൊരു ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഇവരെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.തുടര്‍ന്ന് യുവതിയെ രാമനാഥപുരത്തെ ഏർവാടിയിലെ ഒരു ഹോട്ടലിൽ എത്തിച്ച് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ശ്രീവൈകുണ്ഠം വനിത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവർ നിലവിൽ പാളയംകോട്ടൈ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്.
അതേസമയം, സംഭവത്തിൽ ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്‌ക്കെതിരെ വിമർശനവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തി. ടിവികെ പ്രവർത്തകർ തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മുഖ്യമന്ത്രി വിജയ് സംസ്ഥാനത്തെ ക്രമസമാധാനനില പാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.
" പ്രസംഗങ്ങൾ നടത്തുന്നതിന് പകരം, മുഖ്യമന്ത്രി തന്റെ പദവിയുടെ പ്രാധാന്യം മനസ്സിലാക്കണം. തമിഴ്‌നാട്ടിലെ ജനങ്ങളെ സ്വന്തം പാർട്ടിപ്രവർത്തകരിൽ നിന്ന് തന്നെ അദ്ദേഹം സംരക്ഷിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ തമിഴ്‌നാട്ടിലെ ക്രമസമാധാനനില കാത്തുസൂക്ഷിക്കാൻ സാധിക്കൂ."- നൈനാർ നാഗേന്ദ്രൻ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നൈനാർ നാഗേന്ദ്രന്റെ പ്രതികരണം.