വ്യാജപേരുകൾ, തിരക്കുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം; അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി പിടിയിൽ
ആലപ്പുഴ: കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും വിവിധ പേരുകളിൽ അറിയപ്പെടുന്ന അന്തർസംസ്ഥാന മോഷണസംഘത്തിലെ പ്രധാനി പിടിയിൽ.തമിഴ്‌നാട് തെങ്കാശി റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന വാസുകി (45) യാണ് ആലപ്പുഴ കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഡാണാപ്പടി ജംഗ്ഷനിൽ നിന്നും കരീലക്കുളങ്ങര എൽമെക്സ് ആശുപത്രിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത ആളുടെ ഷോൾഡർ ബാഗിൽ നിന്നും 8500 രൂപ മോഷ്ടിച്ച കേസിലാണ് വാസുകിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
കെഎസ്ആർടിസി ബസുകൾ, പ്രമുഖ ആരാധനാലയങ്ങൾ, ഉത്സവപ്പറമ്പുകൾ എന്നിവ കേന്ദ്രീകരിച്ച് തിരക്കുള്ള സമയങ്ങളിൽ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് വാസുകി. കേരളത്തിലെ വിവിധ ജില്ലകളിലായി ഇരുപത്തിയഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് ഇവർ. ദുർഗ, കാമാക്ഷി, സരസ്വതി എന്നീ വ്യാജ പേരുകളിലാണ് ഇവർ മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കരീലക്കുളങ്ങര പൊലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിൽപ്പെട്ട മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.