ബാധയൊഴിപ്പിക്കാനെന്ന പേരിൽ ലണ്ടനിൽ നിരവധി യുവതികളെ പീഡിപ്പിച്ചു; മുൻ ഇമാമിന് ജീവപര്യന്തം തടവ്

Saturday 16 May 2026 12:00 PM IST

ലണ്ടൻ: ആത്മീയ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ മുൻ ഇമാമിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. അബ്ദുൾ ഹലീം ഖാൻ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.12 വയസുള്ള പെൺകുട്ടിയെയും ഇയാൾ പീഡനത്തിനിരയാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തി. ബലാത്സംഗം ഉൾപ്പെടെ 21 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്.

2004നും 2015നുമിടയിൽ ഏഴുപേരെയാണ് ഹലീം ഖാൻ പീഡിപ്പിച്ചത്. പരോൾ ലഭിക്കുന്നതിന് മുൻപ് 54കാരനായ ഹലീം കുറഞ്ഞത് 20 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിരിക്കണമെന്നും ലണ്ടനിലെ സ്‌നേർസ്ബ്രൂക് ക്രൗൺ കോടതി വിധിച്ചു. ലണ്ടനിലെ ടവർ ഹാംലെറ്റ്‌സിലുള്ള ബംഗ്ളാദേശി മുസ്ളീം സ്ത്രീകളെയും കുട്ടികളെയുമാണ് ഇയാൾ ലക്ഷ്യം വച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ പ്രദേശത്തെ മുസ്ളീം പള്ളിയിലെ ഇമാമായിരുന്നു ഹലീമിന് അവിടെ വലിയ സ്വാധീനമുണ്ടായിരുന്നു. വിജനമായ പ്രദേശത്തും ഇരകളുടെ വീടുകളിലും വച്ചായിരുന്നു പീഡനം. ബാധയേറ്റെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അവയെ ഒഴിപ്പിക്കാനെന്ന വ്യാജേനയാണ് ലൈംഗികാതിക്രമം നടത്തിയിരുന്നത്. വിവരം പുറത്ത് പറഞ്ഞാൽ കുടുംബത്തിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഇയാൾ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.

2018ലാണ് ഹലീമിനെതിരെ ആദ്യമായി പരാതി ഉയരുന്നത്. ഇരയായ സ്‌കൂൾ വിദ്യാർത്ഥിനി ഹലീം അതിക്രമം നടത്തിയതായി അദ്ധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും 50ൽ അധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും പത്തിലധികം ഫോണുകൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ പരാതികൾ ഹലീം നിഷേധിച്ചിരുന്നു. തനിക്കെതിരായുള്ള ഗൂഢാലോചനയാണെന്നാണ് ഇയാൾ വാദിച്ചത്. ഈ വർഷം ഫെബ്രുവരിയിലാണ് ഇയാൾ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.