ബോളിവുഡ് കിംഗ്
അഞ്ച് വർഷത്തിനിടെ ആറ് സിനിമകൾ.ഇന്ത്യൻ ബോക്സ് ഒാഫീസിലെ സകല റെക്കാഡുകളും തകർത്തെറിഞ്ഞ രൺവീർ സിംഗിന് ഇപ്പോൾ 'ബോളിവുഡ് കിംഗ്' എന്ന വിളിപ്പേര്. 40 -ാം വയസി ൽ 3000 കോടി രൂപയുടെ ആഗോള ഗ്രോസ് കളക്ഷനാണ് 'ധുരന്ദർ' ഫ്രാഞ്ചൈസി സമ്മാനിച്ചത്. 2023ൽ തുടർച്ചയായി മൂന്ന് വമ്പൻ ഹിറ്റുകൾ സമ്മാനിച്ച ഷാരൂഖ് ഖാൻ ബോക്സ് ഓഫീസിൽ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.എന്നാൽ പിന്നീട് എത്തിയ 'ധുരന്ദർ "ഫ്രാഞ്ചൈസി രൺവീറിനെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തി .ഇനി രൺവീറിന്റെ കാലം എന്ന് ഇന്ത്യൻ സിനിമാലോകം വിശേഷിപ്പിക്കുന്നു.
വെറും 300 കോടി രൂപയാണ് ധുരന്ദർ സിനിമയുടെ രണ്ട് ഭാഗങ്ങളും ചിത്രീകരിക്കാൻ ചെലവായത്.ഇന്ത്യൻ സിനിമ അഭിമാന തിളക്കത്തിൽ നിൽക്കുമ്പോൾ ഡാർക്ക് ഫ്ലാഷ് ബാക്കിൽ കൂടി രൺവീർ കടന്നു പോയി. പല ഓഡിഷനുകളും നിരസിക്കപ്പെട്ടു. രൺവീർസിംഗിനെ നായകനാക്കാൻ തീരുമാനിച്ച പല സംവിധായകരും പിൻമാറി. രൺവീറിന്റെ ഏതെങ്കിലും സിനിമ തിയേറ്ററിൽ എത്തിയാലേ താൻ വിശ്വസിക്കൂ എന്ന് അച്ഛൻ ജഗ്ജിത് സിംഗ് ഭവ്നാനി പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലൂടെ സ്ഥിരമായി ട്രോൾ ചെയ്തു. ഫാഷൻ ചോയ്സുകളുടെ പേരിൽ 'ജോക്കർ' എന്ന പേര് ലഭിച്ചു. സിനിമയുടെ തകർച്ചയുടെ പേരിലും പരിഹസിക്കപ്പെട്ടു.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ശ്രദ്ധ നേടിയ തലമുടിയുടെ പേരിൽ പോലും അപഹാസ്യനായി.എല്ലാത്തിനും മറുപടി ഏകദേശം നാലു മണിക്കൂർ നേരം കൊണ്ട് രൺവീർ സിംഗ് നൽകി.'ധുരന്ദർ "കാണാൻ ടിക്കറ്രെടുത്തവർ ക്ക് ഒരിക്കൽ പോലും കണ്ണെടുക്കാൻ തോന്നിയതേയില്ല.രൺവീർ സിംഗ് മറ്റൊരു തലത്തിലേക്ക് പോയി.പുതിയ ഒരു സിനിമാറ്റിക് അനുഭവം തന്നെ സമ്മാനിച്ചു. ബി ടൗണിൽ സകല റെക്കാഡുകളും അത് തകർത്തെറിയും എന്ന് രൺവീർ ഒരിക്കലും കരുതിയതേയില്ല.തന്റെ എല്ലാ ചീത്തപ്പേരും 'ധുരന്ദർ" നീക്കിയതിലല്ല സന്തോഷം, അച്ഛൻ ജഗ്ജിത് സിംഗ് ഭവ്നാനിയുടെ നിറഞ്ഞ ചിരി കാണാൻ നടൻ എന്ന നിലയിൽ തനിക്ക് നല്ല കഠിനാധ്വാനം വേണ്ടി വന്നുവെന്ന് രൺവീർ. തന്റെ ഇഷ്ടത്തിനൊപ്പം നിന്ന അച്ഛനില്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന രൺവീർ ഉണ്ടാകുമായിരുന്നില്ല.
'ധുരന്ദർ" ഫ്രാഞ്ചൈസി കണ്ടവർ അമ്പരിപ്പിക്കുന്ന ആ ജീവിതം കണ്ടതാണ്. ഹംസ അലിയും ജസ് കിരിത്തുമായി രൺവീർ ജീവിച്ചു. ആദിത്യ ധറിനൊപ്പം മറ്റൊരു സംവിധായകന്റെ കരസ്പർശം കൂടി കണ്ടവരുണ്ട്.സഹസംവിധായകനായി ജോലി ചെയ്ത രൺവീറിനെ പരസ്യ ചിത്ര ലോകം മറന്നിട്ടില്ല.ഏറെക്കാലമായി മഹാവിജയങ്ങൾ അന്യമായ ബോളിവുഡിൽ രൺവീർ സൃഷ്ടിക്കുന്ന തരംഗത്തിന്റെ അലയൊലികൾ തുടരുന്നു. ജൂലിയറ്റ് ദീപിക ആറ് വർഷത്തെ പ്രണയത്തിന് ശേഷം ദീപിക പദുകോൺ പ്രിയ പാതിയായി എത്തുന്നതോടെ രൺവീറിന്റെ ജീവിതം മാറി എന്ന് കരുതുന്നവരുണ്ട്.ദീപികയോടൊപ്പം അഭിനയിച്ച 'ഗോലിയോം കി രാസലീല രാം - ലീല" അക്കലാത്ത് 200 കോടി ക്ളബിൽ കയറിയപ്പോൾ താരമൂല്യം ഉയർന്നു. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനുള്ള അവസരം തേടി എത്തി. കൊവിഡിന് ശേഷം ഏതാനും പരാജയങ്ങൾ. എന്നാൽ ആ സിനിമയിലും രൺവീർ തിളങ്ങി. ഒരുകാലത്ത് ദീപികയുടെ ഭർത്താവ് എന്ന വിലാസം ആയിരുന്നു. രൺവീറിലൂടെ ദീപിക ഇപ്പോൾ അറിയപ്പെടുന്നു.ധുരന്ദർ ആദ്യം കണ്ട കാഴ്ചക്കാരിൽ ഒരാളായ ദീപിക ഒരു അഭിപ്രായം പോലും പറഞ്ഞില്ല. സോഷ്യൽ മീഡിയയിൽ ടാഗ് ചെയ്തില്ല. അതാണ് ദീപിക.
വിവാദങ്ങളും ട്രോളുകളും പരാജയങ്ങളും വന്നപ്പോഴും, ഓരോ തവണയും കൂടുതൽ ശക്തമായി തിരികെ വന്ന രൺവീറിന്റെ പിന്നിൽ ദീപികയുടെ പിന്തുണ വലിയ ഘടകമായിരുന്നു.കരിയറിൽ മാത്രമല്ല, ജീവിതത്തിലും പുതിയ തുടക്കത്തിലാണ് രൺവീറും ദീപികയും. ഇരുവരും വീണ്ടും അച്ഛനമ്മമാരാകാൻ ഒരുങ്ങുന്നു. ദുവ എന്ന മകളുടെ ഗേൾ ഡാഡ് എന്ന വിലാസം ആസ്വദിച്ച് തീർന്നില്ല രൺവീറിന്. കൈകോർക്കുന്നു വീണ്ടും ആദിത്യ ധറും രൺവീറും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു.ഇത് 'ധുരന്ദർ 3 "ആയിരിക്കുമെന്ന പ്രചാരണം ശക്തം. സ്പോർട്സ് സിനിമ ആണെന്നും വാർത്തകൾ. ആദിത്യ ധറിന്റെ അടുത്ത സിനിമയിലും രൺവീർ സിംഗ് തന്നെ നായകൻ എന്ന് ബോളിവുഡ് ഉറപ്പിക്കുന്നു. ‘ധുരന്ദർ’ ഫ്രാഞ്ചൈസിയിലൂടെ വലിയ തരംഗം സൃഷ്ടിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ഇന്ത്യൻ ബോക്സ് ഒാഫീസ് വീണ്ടും റെക്കോർഡുകൾ ഭേദിക്കും എന്ന് ഉറപ്പിക്കാം. വരുന്നത് രൺവീറും ആദിത്യ ധറും ഒരുമിച്ചാണ്. ഈ വരവിനെ ഉറ്റുനോക്കുകയാണ് ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്. 'ധുരന്ദർ "കണ്ടതു മുതൽ കടുത്ത രൺവീർ ആരാധകനായി. കനേഡിയൻ പ്രധാന മന്ത്രി മാർക് കാർനിയെ രൺവീർ ആരാധകനാക്കിയത് മറ്റാരുമല്ല, സ്റ്റബ് തന്നെ.