യുക്രെയിനിന്റെ 'പ്ലാൻ ബി'യിൽ റഷ്യയ്ക്ക് ഞെട്ടൽ; പൊട്ടിത്തെറിക്കുന്ന 'റോബോ'യുടെ നിയന്ത്രണം മനുഷ്യകരങ്ങളിൽ

Sunday 31 May 2026 12:43 PM IST

ഡിജിറ്റൽ, റോബടിക് യുദ്ധമുറയുമായി യുക്രെയിൻ രംഗത്തെന്ന് റിപ്പോർട്ട്. റഷ്യൻ വാഹനങ്ങൾ തകർക്കാൻ യുക്രെയിൻ പുതിയ എഐ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സെെനികർക്ക് പകരം റോബോട്ടുകളെയും ഡ്രോണുകളെയും ഉപയോഗിച്ച് യുദ്ധം ചെയ്യുന്ന രീതിയാണിത്. ഇവ റിമോട്ട് വഴിയാണ് നിയന്ത്രിക്കുന്നത്. യുക്രെയിനിൽ സെെനികരുടെക്ഷാമം നേരിടുന്നതിന് പിന്നാലെയാണ് ഇത്തരം ഒരു സാങ്കേതികവിദ്യ പുറത്തിറക്കിയത്.

സ്ഫോടകവസ്തുക്കൾ വഹിക്കുന്ന ഗ്രൗണ്ട് റോബോട്ടുകളുടെ കൂട്ടത്തെ ഉപയോഗിച്ചാണ് യുക്രെയിൻ സെെനിക യൂണിറ്റ് ഇപ്പോൾ ആക്രമണം നടത്തുന്നത്. യുദ്ധഭൂമിയിൽ നിന്ന് മെെലുകൾ അകലെ ഇരിക്കുന്ന ഓപ്പറേറ്റർമാരുടെ നിയന്ത്രണത്തിലായിരിക്കും ഇവ പ്രവർത്തിക്കുക. ഈ യന്ത്രങ്ങൾ റഷ്യൻ ബങ്കറുകൾ, റഷ്യൻ സെെനിക താവളങ്ങൾ എന്നിവയിലൂടെ സഞ്ചരിച്ച് അവിടെവച്ച് പൊട്ടിത്തെറിക്കുന്നു. ഇത് റഷ്യൻ താവളങ്ങളെ കൃത്യമായി തകർക്കുന്നുണ്ടെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2026ന്റെ തുടക്കത്തിൽ തന്നെ ഇത്തരം ആളില്ലാ റോബടിക് സംവിധാനങ്ങൾ 22,000ത്തിലധികം ദൗത്യങ്ങൾ നടത്തിയെന്ന് യുക്രെയിൻ പ്രസിഡന്റ് ‍വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കുന്നു. ഒരു സെെനികനെപോലും പുറത്ത് ഇറക്കാതെ റോബോട്ടുകളും ഡ്രോണുകളും മാത്രം ഉപയോഗിച്ചാണ് യുദ്ധം നടത്തിയതെന്നും അദ്ദേഹം പറയുന്നു.

റഷ്യയേക്കാൾ വളരെ കുറവാണ് യുക്രെയിനിലെ ജനസംഖ്യ. റഷ്യ - യുക്രെയിൻ സംഘർഷം വർഷങ്ങളായി തുടരുമ്പോൾ നിരവധി സെെനികരെയാണ് യുക്രെയിന് നഷ്ടമായത്. പിന്നാലെയാണ് ഇത്തരം റോബോട്ടിക് വാഹനങ്ങളും മറ്റും ഉപയോഗിച്ച് തുടങ്ങിയതെന്ന് സെെനികർ പറയുന്നു. യുദ്ധത്തിന് മാത്രമല്ല യുദ്ധത്തിന് ആവശ്യമായ വെടിമരുന്ന്, ഭക്ഷണം, വെള്ളം എന്നിവ എത്തിക്കുന്നതിനും പരിക്കേറ്റ സെെനികരെ രക്ഷിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും യുക്രെയിൻ ഇത്തരം റോബോട്ടിക് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്.