വൈശാഖ മഹോത്സവം: കൊട്ടിയൂരിൽ നീരെഴുന്നള്ളത്ത് നാളെ
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് നാളെ അക്കരെ കൊട്ടിയൂരിൽ നടക്കും. മഹോത്സവത്തിന് മുമ്പ് അടിയന്തര യോഗക്കാരും ആചാര്യന്മാരും സ്ഥാനികരും സമുദായിയുടെയും ജന്മശാന്തിയുടെയും നേതൃത്വത്തിൽ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്ന ചടങ്ങാണ് നീരെഴുന്നള്ളത്ത്. സ്വയംഭൂ ശിലയെ കണ്ടെത്തിയതിനെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് നീരെഴുന്നള്ളത്ത് ചടങ്ങുകൾ.
ഒറ്റപ്പിലാൻ കുറിച്യസ്ഥാനികന്റെ നേതൃത്വത്തിൽ രാവിലെ ഇക്കരെ ക്ഷേത്രനടയിൽ തണ്ണീർ കുടി ചടങ്ങ് നടക്കും. തുടർന്ന് ഇക്കരെ കൊട്ടിയൂരിൽ നിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ പുറപ്പെടുന്ന സംഘം ബാവലി തീരത്തെ കാട്ടുവഴികളിലൂടെ നടന്ന് മന്ദംചേരിയിലെ കൂവപ്പാടത്തിൽ എത്തി കൂവയിലകൾ ശേഖരിക്കും. കൂവയിലകൾ പറിച്ചെടുക്കുന്ന സംഘത്തെ ഒറ്റപ്പിലാൻ പുറങ്കലയൻ, ജന്മാശാരി എന്നിവർ പുഴക്കരയിൽ കാത്തു നിൽക്കും. തുടർന്ന് ബാവലിയിൽ കുളിച്ച് അക്കരെ കൊട്ടിയൂരിലേക്ക് കടക്കും.
മണിത്തറയിൽ സ്വയംഭൂവിൽ ഒറ്റപ്പിലാന്റെ നേതൃത്വത്തിലുള്ള ആദ്യസംഘം അഭിഷേകം നടത്തും. തുടർന്ന് പടിഞ്ഞീറ്റയുടെ നേതൃത്വത്തിലുള്ള സംഘവും അഭിഷേകം നടത്തും. തിടപ്പള്ളി അടുപ്പിൽ നിന്ന് ഭസ്മം പൂശി പടിഞ്ഞാറേ നടവഴി സംഘം ഇക്കരെയ്ക്ക് കടക്കും. രാത്രി ആയില്യാർ കാവിൽ ഗൂഢപൂജകൾ നടക്കും. 28ന് നെയ്യാട്ടത്തോടെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും.