ഭാര്യയെയും മരുമകളെയും വെട്ടിയ പ്രതി റിമാൻഡിൽ

Wednesday 20 May 2026 12:23 AM IST

കൊല്ലം: ഭാര്യയെയും മരുമകളെയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ കൊട്ടാരക്കര കിഴക്കേത്തെരുവ് ഐപ്പള്ളൂർ പടിഞ്ഞാറേ വീട്ടിൽ എം.അലക്സാണ്ടറി​നെ (60) കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തു. തെളിവെടുപ്പിന് ശേഷം ഇന്നലെ രാത്രിയോടെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. അലക്സാണ്ടറുടെ ഭാര്യ സാറാമ്മ (55), മരുമകൾ ജിൻസി ജോൺ (30) എന്നിവർക്കാണ് വെട്ടേറ്റത്. ജിൻസിയുടെ വലത് കൈപ്പത്തി അറ്റുപോയി. അറ്റുപോയ കൈപ്പത്തി ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തുന്നിച്ചേർത്തു.

പ്രവാസിയായിരുന്നു അലക്സാണ്ടർ. രണ്ട് വർഷം മുൻപ് നാട്ടിലെത്തി. ഇപ്പോൾ ബംഗളൂരുവിൽ യൂബർ ടാക്സി ഡ്രൈവറാണ്. മശ്ശു സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് ഭാര്യ പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. കുടുംബ കോടതിയിൽ കേസുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അലക്സാണ്ടറും മറ്റൊരു സ്ത്രീയുമായുള്ള ചിത്രം മരുമകൾ ജിൻസിയ്ക്ക് ലഭിച്ചു. ഇത് ജിൻസി സാറാമ്മയെ കാണിച്ചു. ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടയിലാണ് മുൻപ് വിദേശത്തുനിന്ന് കൊണ്ടുവന്ന മൂർച്ചയുള്ള വളഞ്ഞ കത്തി ഉപയോഗിച്ച് അലക്സാണ്ടർ ആക്രമിച്ചത്. സാറാമ്മയുടെ ദേഹത്ത് തലങ്ങും വിലങ്ങും വെട്ടി. ചിത്രം ഡൗൺ ലോഡ് ചെയ്യാൻ ഉപയോഗിച്ച വലത് കൈപ്പത്തി ഇനി വേണ്ടെന്നുപറഞ്ഞുകൊണ്ടാണ് ജിൻസിയുടെ കൈപ്പത്തി വെട്ടിമാറ്റിയതെന്ന് പൊലീസ് പറഞ്ഞു.