കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വേണം 'എക്സ്ട്രാ കെയർ'
കൊയിലാണ്ടി: ആരോഗ്യ വകുപ്പിന്റെ എക്സ്ട്രാ കെയറും കാത്ത് കിടക്കുകയാണ് കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി. ദേശീയ പാതയോരത്തുള്ള ഈ ആശുപത്രിയിൽ അപകടത്തിൽ ഗുരുതരപരിക്കുമായി വരുന്നവർക്ക് അടിയന്തരചികിത്സ നല്കാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോൾ താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിൻ്റെ രണ്ട് നിലകൾക്ക് ഇതു വരെയും എൻ.ഒ.സി ലഭിച്ചിട്ടില്ല. ഗുരുതരമായ പരിക്കുമായി എത്തുന്നവരെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി പോസ്റ്റ്മോർട്ടം മുറി പൊളിച്ച് നീക്കിയതിനാൽ ഈ ആവശ്യത്തിനും മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. രോഗികളുടെ ബന്ധുക്കൾക്ക് ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയാവുകയാണ് താലൂക്ക് ആശുപത്രിയിൽ റജിസ്‌റ്റർ ചെയ്ത മുഴുവൻ ഡയലിസിസ് രോഗികൾക്ക് സേവനം നല്കാൻ കഴിയാത്ത അവസ്ഥയിലാണ്. മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് താലൂക്ക് ആശുപത്രി സന്ദർശിച്ചപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ബി.ജെ.പിയും ഈ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ അനുകൂലമായ സമീപനം ഉണ്ടായില്ല. പുതിയ സർക്കാർ വന്നതോടെ ആരോഗ്യ മന്ത്രിയുടെ ഇടപെടലിനായി കാത്തിരിക്കയാണ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി.
താലൂക്ക് ആശുപത്രിയിൽ സ്ഥിരം ട്രോമ കെയർ സംവിധാനം വേണം. ഗുരുതര പരുക്ക് പറ്റുന്നവർക്ക് വലിയ ആശ്വാസമായിരിക്കും. ഡയലിസിസ് സൗകര്യം വിപുലപ്പെടുത്തിയാൽ രോഗികൾക്ക് വലിയ ഗുണകരമാവും. ആവശ്യമായ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കണം.
എ അസീസ്, മുസ്ലിംലീഗ് മുനിസിപ്പാലിറ്റി പ്രസിഡൻ്റ്
താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്താൻ നടപടി സ്വീകരിക്കുമെന്ന് നിയുക്ത എം.എൽ.എ അഡ്വ കെ പ്രവീൺ കുമാർ ജനങ്ങളോട് പറഞ്ഞിരുന്നു. വിഷയം ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി നടപടി വേഗത്തിലാക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിക്കും.
അഡ്വ. ഉമേന്ദ്രൻ, നഗരസഭകൗൺസിലർ