ഇടമുറി: ഇടമുറി - അത്തിക്കയം റോഡിൽ പൊന്നമ്പാറ ജംഗ്ഷന് സമീപം ഹൈടെൻഷൻ വൈദ്യുതി ലൈനിലേക്ക് കാടുപടർന്നുകയറുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയാകുന്നു. 11 കെ.വി ലൈനിലേക്കാണ് പടൽവള്ളികളും മറ്റ് കാട്ടുചെടികളും വൻതോതിൽ പടർന്നു കയറിയിരിക്കുന്നത്.റബർബോർഡ് പരീക്ഷണ തോട്ടത്തിലെ കാടുകളാണ് പുറത്തേക്കു വളർന്നു നിൽക്കുന്നത്. കാലവർഷം സജീവമായിരിക്കെ, പച്ചിലകൾ നനഞ്ഞുനിൽക്കുന്നത് വൈദ്യുതി പ്രവഹിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കാട്ടുചെടികൾ ലൈനിൽ തട്ടി നിൽക്കുന്നതിനാൽ നേരിയ കാറ്റിലോ മഴയിലോ ഷോർട്ട് സർക്യൂട്ട് ഉണ്ടാകാനും സാദ്ധ്യതയുണ്ട്. പടൽവള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഇത് വലിയ അപകടക്കെണിയാണ് ഒരുക്കുന്നത്. കനത്ത മഴയിൽ മരച്ചില്ലകളോ വള്ളികളോ ലൈനിലേക്ക് പൊട്ടിവീണാൽ വൻ ദുരന്തമാകും സംഭവിക്കുക. രാത്രികാലങ്ങളിൽ ഈ വഴി പോകുന്നവർക്ക് പടർന്നുനിൽക്കുന്ന വള്ളികൾ തിരിച്ചറിയാൻ പ്രയാസമാണ്. പൊന്നമ്പാറ ജംഗ്ഷനിലെ ഈ അപകടാവസ്ഥ പരിഹരിക്കാൻ കെ.എസ്.ഇ.ബി അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, ലൈനിലേക്ക് പടർന്നു കയറിയ കാടുകൾ ഉടൻ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
................................................................
പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാട് വെട്ടിമാറ്റാൻ നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണം.
( പ്രദേശവാസികൾ)
1. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണി
2. ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യത
3. രാത്രി യാത്രികൾക്ക് വള്ളിച്ചെടികൾ കാണാൻ സാധിക്കില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |