'അനുമതിയില്ലാതെ യുദ്ധം പാടില്ല'; ഇറാനെതിരായ സെെനിക നടപടിയിൽ ട്രംപിന്  തിരിച്ചടി

Thursday 04 June 2026 7:52 AM IST

വാഷിംഗ്ടൺ: ഇറാനെതിരായ യുഎസിന്റെ സെെനിക നടപടിയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിൽ നിന്ന് അമേരിക്കൻ സെെന്യത്തെ പിൻവലിക്കാൻ ഉത്തരവിട്ടുകൊണ്ട് യുഎസ് ജനപ്രതിനിധി സഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ട വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്.

കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് നിർദേശം. നാല് റിപ്പബ്ലിക്കൻ അംഗങ്ങളും ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്ത് തീരുമാനത്തെ പിന്തുണച്ചു. 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. പ്രമേയം ഇനി സെനറ്റിന്റെ പരിഗണയ്ക്ക് വയ്ക്കും. അവിടെ പ്രമേയം പാസായാൽ ട്രംപിന് അത് വലിയ തിരിച്ചടിയാണ്. പക്ഷേ അത്തരത്തിൽ രണ്ട് സഭയിലും പ്രമേയം പാസായാൽ ട്രംപിന് വിറ്റോ അധികാരം ഉപയോഗിക്കാം.

അതേസമയം, യുഎസുമായുള്ള സമാധാന ചർച്ച താളംതെറ്റിയതിനു പിന്നാലെ ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇന്നലെ വീണ്ടും ഇറാൻ ആക്രമണം നടത്തി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത നാശംവിതച്ച വ്യോമാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുമലയാളികൾ ഉൾപ്പെടെ 12 പേർ ഇന്ത്യക്കാരാണ്. ഇന്നലെ പുലർച്ചെ വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലേക്ക് ഇറാനിയൻ ഡ്രോണുകൾ പതിക്കുകയായിരുന്നു. സർവീസുകൾ നിറുത്തിവച്ചെങ്കിലും വൈകിട്ടോടെ പുനഃസ്ഥാപിച്ചു തുടങ്ങി. നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ചൊവ്വാഴ്ച രാത്രി ഹോർമുസിന് സമീപമുണ്ടായ യുഎസ് പ്രകോപനമാണ് ഇറാൻ ആക്രമണത്തിന് നിമിത്തമായത്. നാവിക ഉപരോധം മറികടന്ന് ഇറാനിലേക്ക് പോകാൻ ശ്രമിച്ച എണ്ണ ടാങ്കർ 'എം.ടി ലെക്സിയെ" യുഎസ് നേവി തടഞ്ഞു. എൻജിൻ റൂമിലേക്ക് മിസൈലയച്ച് നിശ്ചലമാക്കി. തെക്കൻ ഇറാനിലെ ഖേഷം ദ്വീപിലെ മിലിട്ടറി കൺട്രോൾ സ്റ്റേഷൻ തകർത്തു. യുഎസ് ആക്രമണങ്ങൾ കുവൈറ്റിന്റെയും ബഹ്റൈനിന്റെയും പിന്തുണയോടെയെന്നെന്നാണ് ഇറാന്റെ ആരോപണം.