ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലിന് വൻ ഡിമാൻഡ്; വമ്പൻ കരാറിൽ ഒപ്പുവച്ച് സ്വന്തമാക്കിയത് ഈ രാജ്യങ്ങൾ

Sunday 31 May 2026 11:59 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്. വിയറ്റ്‌‌നാമുമായി കരാറിൽ ഒപ്പുവച്ചതായി ഡിഫൻസ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് അറിയിച്ചു. 60 ബില്യൺ അല്ലെങ്കിൽ 629 മില്യണിന്റെ കരാർ ആണിതെന്നാണ് വിവരം. ഇന്തോനേഷ്യയുമായും വൈകാതെ കരാറിൽ ഒപ്പുവയ്ക്കും. സിംഗപ്പൂരിൽ ഷാഗ്രി- ലാ ഉച്ചകോടിയിൽ സംസാരിക്കവേയാണ് രാജേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധമാണുള്ളത്. അത്യാധുനിക പ്രതിരോധ സാങ്കേതിക വിദ്യകൾ പങ്കുവയ്ക്കാൻ സാധിക്കുന്ന സൗഹൃദ രാജ്യങ്ങളായാണ് ഇവയെ കാണുന്നതെന്നും രാജേഷ് കുമാർ വ്യക്തമാക്കി. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ അസോസിയേഷൻ ആയ ആസിയാനിൽ 11 അംഗങ്ങളാണുള്ളത്. ബ്രൂണൈ ദാറുസലാം, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, കിഴക്കൻ തിമോർ, വിയറ്റ്നാം. ബ്രഹ്‌മോസ് ആദ്യമായി വാങ്ങിയ വിദേശരാജ്യം ഫിലിപ്പീൻസ് ആണ്. 2022ൽ 375 മില്യൺ ഡോളറിന്റെ കരാറിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ചത്.

ഓപ്പറേഷൻ സിന്ദൂറിൽ ബ്രഹ്‌മോസ് മിസൈൽ നിർണായക പങ്ക് വഹിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയതും അത്യാധുനിക ആയുധ സംവിധാനങ്ങളുമുള്ള സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആർഡിഒ) റഷ്യയുടെ എൻപിഒ മഷിനോസ്ട്രോയേനിയയും ചേർന്ന് ബ്രഹ്മോസ് എയ്‌റോസ്‌പേസിന് കീഴിൽ സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് മിസൈൽ. ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയെയും റഷ്യയിലെ മോസ്‌ക്‌വ നദിയെയും ചേർത്താണ് ബ്രഹ്‌മോസ് എന്ന പേര് നൽകിയത്.

മാക് 2.8 നും മാക് 3 നും ഇടയിൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഈ മിസൈലിനെ തടസപ്പെടുത്താൻ വളരെ പ്രയാസമാണെന്ന് വിദഗ്ദ്ധർ പറയുന്നു. 290 കിലോമീറ്റർ മുതൽ 800 കിലോമീറ്റർ വരെയാണ് പരിധി. റഡാറിൽ നിന്ന് ഒളിഞ്ഞിരിക്കാൻ പാകത്തിന് സമുദ്രനിരപ്പിൽ നിന്ന് ഏതാനും മീറ്റർ ഉയരത്തിൽ പറക്കാനും 15 കിലോമീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാനും മിസൈലിന് കഴിയും.