അബ്‌ദുൾ റഹീം ഉടൻ നാട്ടിലെത്തും; ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും, പ്രതീക്ഷയിൽ കുടുംബം

Tuesday 19 May 2026 10:50 AM IST

റിയാദ്: കൊലപാതക കേസിൽ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്‌ദുൾ റഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. പെരുന്നാൾ അവധിക്ക് മുമ്പായി പുറത്തിറങ്ങൽ നടപടികൾ പൂർത്തിയാക്കാനാണ് കുടുംബത്തിന്റെയും നിയമ സഹായ സമിതിയുടെയും നീക്കം. മരിച്ച ബാലന്റെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ അബ്‌ദുൾ റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതാണ് ഇന്ന് അവസാനിക്കുന്നത്.

ജയിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയായാൽ രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്പോർട്ട് ) ഇന്ത്യൻ എംബസി തയ്യാറാക്കിയതായി സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഒഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ പറഞ്ഞു.

മലയാളികൾ ചേർന്നാണ് 34 കോടി രൂപ ദയാധനം നൽകിയത്. 2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതക കേസിൽ അബ്‌ദുൾ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നരക്കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദയാധനം നൽകിയതിന്റെ പശ്ചാത്തലത്തിൽ കോടതി അബ്‌ദുൾ റഹീമിന്റെ വധശിക്ഷ ഒഴിവാക്കുകയായിരുന്നു.