നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ് ' നിങ്ങൾക്ക് ഭ്രാന്താണ് എല്ലാവരും വെറുക്കുന്നു', ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ
ടെൽ അവീവ്: ലെബനനിലെ സൈനിക നീക്കങ്ങൾക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഫോണിലൂടെയായിരുന്നു രൂക്ഷമായ ഭാഷ ഉപയോഗിച്ചത്. "നിങ്ങൾക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ ജയിലിൽ കിടക്കേണ്ടി വന്നേനെ ( അഴിമതിക്കേസ് വിചാരണയിൽ പിന്തുണ നൽകിയത്). നിങ്ങളുടെ ജീവൻ രക്ഷിക്കാൻ നോക്കുമ്പോൾ എന്താണ് കാട്ടിക്കൂട്ടുന്നത്? ഇപ്പോൾ എല്ലാവർക്കും നിങ്ങളെ വെറുപ്പാണ്. നിന്റെ ഈ പ്രവൃത്തിയാൽ ലോകം ഇസ്രയേലിനെയും വെറുക്കുന്നു"- ട്രംപ് പറഞ്ഞെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപ് അസഭ്യവർഷം നടത്തിയെന്നും റിപ്പോർട്ടുണ്ട്.
ലെബനനിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ യു.എസുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയിരുന്നു. താൻ നടത്തുന്ന നയതന്ത്ര നീക്കങ്ങൾക്ക് നെതന്യാഹുവിന്റെ ആക്രമണം തിരിച്ചടിയായതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ലെബനനിൽ ഇനിയും സൈനിക നടപടി തുടർന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിനെ ഒറ്റപ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സമ്മർദ്ദത്തിന് വഴങ്ങി ബെയ്റൂട്ടിൽ നടത്താനിരുന്ന വ്യോമാക്രമണങ്ങളിൽ നിന്ന് ഇസ്രയേൽ പിന്മാറിയെന്ന് ട്രംപ് അറിയിച്ചെങ്കിലും ഫോൺ സംഭാഷണം സ്ഥിരീകരിച്ച നെതന്യാഹു ധാരണയെ കുറിച്ച് പ്രതികരിച്ചിട്ടില്ല. നേരത്തെ ട്രംപും നെതന്യാഹുവും തമ്മിൽ രൂക്ഷമായ സംഭാഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇറാൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അവർ അടുത്ത ബന്ധം നിലനിറുത്തിയിരുന്നു.
അതേസമയം,ഹിസ്ബുള്ള പ്രതിനിധികളുമായും താൻ സംസാരിച്ചുവെന്നും പരസ്പരം ആക്രമിക്കില്ലെന്ന് ഇരുവിഭാഗവും സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു. അതിനിടെ,ലെബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ഇന്നലെ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബെയ്റൂട്ടിൽനിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയതോടെ പ്രദേശത്ത് പലായനം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, യു.എസ് സമാധാന കരാറിനെക്കുറിച്ച് ഇറാൻ ആലോചിക്കുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിലൂടെ 24 വാണിജ്യ കപ്പലുകൾ കടന്നുപോയെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) അറിയിച്ചു. അതിനിടെ ഇസ്രയേൽ-ലെബനൻ പ്രതിനിധികൾ വാഷിഗ്ടണിൽ നേരിട്ടുള്ള ത്വദിന ചർച്ച ആരംഭിച്ചു.
ഇതിനിടെ ഇസ്രയേൽ-ലെബനൻ പ്രതിനിധികൾ വാഷിഗ്ടണിൽ നേരിട്ടുള്ള ത്വദിന ചർച്ച ആരംഭിച്ചു. നയതന്ത്ര ബന്ധമില്ലാത്ത ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന നാലാമത്തെ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇസ്രയേലിന്റെ യു.എസ് അംബാസഡർ യെഹിയേൽ ലെയ്‌റ്റർ,ലെബനീസ് പ്രതിനിധി നദ ഹമാദെ മൗവാദ് എന്നിവർക്ക് പുറമേ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മുതിർന്ന ഉപദേശകൻ ഡാനിയൽ ഹോളറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ഇറാന്റെ അടിത്തറയിളക്കി: നെതന്യാഹു
ഇറാന്റെ അടിത്തറ ഇളകിക്കഴിഞ്ഞു. മുൻപുണ്ടായിരുന്ന കരുത്തിലേക്ക് ഇനി തിരിച്ചെത്താനാകില്ല. ഇസ്രയേലിനെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാ ശത്രുക്കളും ഇതറിയുക, നിങ്ങളുടെ പദ്ധതികൾ പരാജയപ്പെടും. ഇറാൻ ഇതിനകം തന്നെ വലിയ വില നൽകിക്കഴിഞ്ഞു. പഴയ പ്രതാപത്തിലേക്ക് അവർക്ക് ഇനി തിരിച്ചുവരാനാകില്ല. അത് തകരാൻ വിധിക്കപ്പെട്ടതാണ്’’- നെതന്യാഹു പറഞ്ഞു.