ഫീസിനെച്ചൊല്ലി മാനസിക പീഡനം 12-ാം ക്ലാസുകാരി ആത്മഹത്യ ചെയ്തു
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ പന്ത്രണ്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്, ഫീസ് കുടിശികയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരിൽ നിന്നുള്ള മാനസിക പീഡനം കാരണമെന്ന് ആക്ഷേപം. കഴിഞ്ഞ മാസം 22ന് വിഷം കഴിച്ച 17കാരി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫീസ് അടയ്ക്കാത്തതിൽ സ്കൂൾ മാനേജ്മെന്റും ഒരു അദ്ധ്യാപികയും മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. വിദ്യാർത്ഥിയുടെ പിതാവ് രവീന്ദർ സിംഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.
ഫത്തേഗഢ് ചുരിയൻ റോഡിലുള്ള ഡി.ഡി.ഐ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി. മരണത്തിന് മുമ്പ് ചിത്രീകരിച്ച വിദ്യാർത്ഥിയുടെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ വിഷയം ചർച്ചയായി.
സ്കൂൾ ഭരണകൂടവും ക്ലാസ് ടീച്ചറും നിരന്തരം സമ്മർദ്ദം ചെലുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയിൻസ് കുറ്റക്കാരാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. വിഷയത്തിൽ വേഗത്തിലും നിഷ്പക്ഷവുമായ അന്വേഷണം നടത്താൻ അധികൃതരോട് നിർദ്ദേശിച്ചു.
അതേസമയം ആരോപണങ്ങളും സ്കൂൾ അധികൃതർ നിഷേധിച്ചു. വിദ്യാർത്ഥിനി മാസങ്ങളായി സ്കൂളിൽ പോകുന്നില്ലെന്നും പതിവ് തുടർനടപടികളുടെ ഭാഗമായി സ്കൂൾ അധികൃതർ അവരുടെ കുടുംബവുമായി ബന്ധപ്പെടുക മാത്രമായിരുന്നു. ഒരു വിഷയത്തിലും വിദ്യാർത്ഥിനിയെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ധ്യാപിക പറഞ്ഞു.