സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര, തീരുമാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഡി കെ ശിവകുമാർ
ബംഗളുരു: സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യ ബസ് പാസ് അനുവദിക്കാൻ മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ കർണാടകയിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ബസ് യാത്ര സൗജന്യമാകും. സൗജന്യ ബസ് പാസ് വിദ്യാർത്ഥികൾക്ക് മാത്രമാ.യി പരിമിതപ്പെടുത്തിയതിന് എതിരെ വിമർശനമുയർന്നുവെന്നും അതിനാലാണ് മുഴുവൻ വിദ്യാത്ഥികൾക്കും ബസ് പാസ് സൗജന്യമാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
എ ല്ലാ വിദ്യാർത്ഥികൾക്കും യാതൊരു നിരക്കും ഈടാക്കാതെ ബസ് പാസ് നൽകും. എല്ലാ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും ബസ് പാസ് സൗജന്യമായിരിക്കും. മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിത്. ഇതിനായി വ്ദ്യാർത്ഥികൾ പ്രത്യേകം അപേക്ഷിക്കണം. ഗതാഗത വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ഡി.കെ.ശിവകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർണാടകത്തിന്റെ 24ാമത് മുഖ്യമന്ത്രിയായി ബംഗളുരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് ഡി.കെ.ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി ആയിരുന്ന ജി. പരമേശ്വരയാണ് ഉപമുഖ്യമന്ത്രി. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യ, മല്ലികാർജ്ജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, മലയാളികളായ യു.ടി. ഖാദർ,കെ.ജെ. ജോർജ് എന്നിവരും മന്ത്രിസഭയിൽ ഇടം നേടി. രാജ്യസഭ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭ വിപുലീകരണമുണ്ടാകുമെന്നാണ് വിവരം.
ചടങ്ങിൽ കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പങ്കെടുത്തു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എന്നിവരുൾപ്പെടെ പ്രമുഖരും സന്നിഹിതരായിരുന്നു.