ഓരോ ദിവസവും കൊല്ലപ്പെടുന്നത് വിവാഹിതരായ 16 സ്ത്രീകള്‍; ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ

Tuesday 19 May 2026 8:21 PM IST

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ ദിവസവും 16 സ്ത്രീകള്‍ വീതമാണ് 2024ല്‍ കൊല്ലപ്പെട്ടതെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകങ്ങളുടെ മാത്രം കണക്കാണിത്. എന്‍.സി.ആര്‍.ബി പുറത്തുവിട്ട കണക്ക് അനുസരിച്ച് 2024ല്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ മാത്രം കൊല്ലപ്പെട്ടത് 5737 പേരാണ്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം അല്ലെങ്കില്‍ വിവാഹശേഷമുള്ള സംശയാസ്പദമായ മരണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള കണക്കാണിത്.

മേയ് മാസം ആറിന് ആണ് ഭയാനകമായ ഈ കണക്ക് എന്‍സിആര്‍ബി പുറത്ത് വിട്ടത്. അടുത്തിടെ നിരവധി സംസ്ഥാനങ്ങളില്‍ സ്ത്രീധന പീഡനവും കൊലപാതകങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന സംഭവങ്ങളായി മാറിയിരുന്നു. വിവാഹം കഴിഞ്ഞ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യുവതികള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ രാജ്യവ്യാപകമായി വര്‍ദ്ധിക്കുന്നുണ്ടെന്നാണ് എന്‍സിആര്‍ബിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്‍സിആര്‍ബിയുടെ 'ക്രൈം ഇന്‍ ഇന്ത്യ 2024' റിപ്പോര്‍ട്ട് അനുസരിച്ച്, മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും സ്ത്രീധന മരണ കേസുകളില്‍ ഡല്‍ഹിയാണ് ഒന്നാമത്. 2024-ല്‍ രാജ്യതലസ്ഥാനത്ത് 109 സ്ത്രീധന മരണ കേസുകളിലായി 111 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡന കേസുകള്‍ (7,151) റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബീഹാറും (3,665) കര്‍ണാടകയും (2,322) ആണ്. 2023-ല്‍ ആകെ 6,156 പേര്‍ സ്ത്രീധന മരണ കേസുകളില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ്.

ഭാരതീയ ന്യായ സംഹിതയിലെ 80-ാം വകുപ്പ് പ്രകാരം (മുമ്പ് ഐ.പി.സി. സെക്ഷന്‍ 304B), വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുള്ളില്‍ ഒരു സ്ത്രീ അസ്വാഭാവിക സാഹചര്യത്തില്‍ മരിക്കുകയും അവളുടെ മരണത്തിന് തൊട്ടുമുമ്പ് സ്ത്രീധന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ക്രൂരതയോ പീഡനമോ നേരിട്ടതിന് തെളിവുണ്ടാവുകയും ചെയ്താല്‍ അത് സ്ത്രീധന മരണമായി രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്.