'തകര്‍ച്ചയ്ക്ക് ശേഷം ജീവിതം തീര്‍ന്നെന്ന് കരുതുന്നവര്‍ക്ക്'; കൈക്കരുത്തിൽ എവറസ്റ്റ് കീഴടക്കി നബീവ്

Friday 22 May 2026 3:21 PM IST

കൈകൾ മാത്രം ഉപയോഗിച്ച് എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചിരിക്കുകയാണ് മുൻ റഷ്യൻ സൈനികൻ റുസ്തം നബീവ്. ഇരു കാലുകളും നഷ്ടപ്പെട്ട ഒരാൾ കൃത്രിമ കാലുകളുടെ സഹായമില്ലാതെ സ്വന്തം കൈക്കരുത്തിൽ എവറസ്റ്റ് കീഴടക്കുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

ചരിത്രപരമായ നേട്ടത്തിന് പിന്നാലെ 'തകര്‍ച്ചയ്ക്ക് ശേഷം ജീവിതം അവസാനിച്ചുവെന്ന് കരുതിയവര്‍ക്കായി,​ റുസ്തം നബീവ്, എവറസ്റ്റ് 2026.' എന്നെഴുതിയ പ്ലക്കാര്‍ഡും പിടിച്ച് എവറസ്റ്റിന് മുകളിൽ നിൽക്കുന്ന ചിത്രവും നവീബ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. രാവിലെയാണ് താന്‍ കൊടുമുടിയില്‍ എത്തിയതെന്ന് വിശദീകരിച്ച ‌ അദ്ദേഹം ഈ ചരിത്ര നേട്ടം ലോകമെമ്പാടുമുള്ള തന്റെ അനുയായികള്‍ക്കും പിന്തുണയ്ക്കുന്നവര്‍ക്കുമായി സമര്‍പ്പിച്ചു.

'മെയ് 20-ന് നേപ്പാള്‍ സമയം രാവിലെ 8:16-ന്, പര്‍വതാരോഹണ ചരിത്രത്തില്‍ ആദ്യമായി, മനുഷ്യചരിത്രത്തില്‍ ആദ്യമായി, ഞാന്‍, റുസ്തം നബീവ്, എന്റെ കൈകള്‍ മാത്രം ഉപയോഗിച്ച് എവറസ്‌റ്റിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുന്നു!'- ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റിൽ നബീവ് കുറിച്ചു. ഈ നേട്ടത്തിലൂടെ തനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂവെന്ന് പറഞ്ഞ നബീവ് നിങ്ങളില്‍ ജീവന്‍ അവശേഷിക്കുന്നിടത്തോളം കാലം പോരാടണമെന്നും കൂട്ടിച്ചേര്‍ത്തു.

2015-ല്‍ ഉറങ്ങുന്നതിനിടെ മിലിട്ടറി ബാരക്ക് കെട്ടിടം തകര്‍ന്നുവീണാണ് നബീവിന് കാലുകള്‍ നഷ്ടപ്പെട്ടത്. 23 സൈനികർ മരണപ്പെട്ട ആ ദുരന്തത്തിൽ നിന്നും അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. എന്നാൽ തളര്‍ന്നുപോകുന്നതിന് പകരം നബീവ് പര്‍വതാരോഹണ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. അതേസമയം,​ നബീവിന്റെ അസാധാരണ ധൈര്യത്തെയും നിശ്ചയദാര്‍ഢ്യത്തെയും സോഷ്യൽ മീഡിയയിൽ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി.