യുവ കോൺഗ്രസ് നേതാവ് പാമ്പുകടിയേറ്റ് മരിച്ചു; അപകടം കർണാടകയിലേക്കുള്ള യാത്രയ്‌ക്കിടെ

Friday 15 May 2026 11:35 AM IST

പനാജി: ഗോവയിലെ കോൺഗ്രസ് നേതാവ് ഡോ. കേതൻ ഭാട്ടികർ (38) പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി കർണാടകയിലെ ദണ്ഡേലി ഗ്രാമത്തിലേക്കുള്ള യാത്രയ്‌ക്കിടെ ഗോവ - കർണാടക അതിർത്തിയിലുള്ള കർമൽ ഘട്ടിൽ വച്ചാണ് അദ്ദേഹത്തിന് പാമ്പ് കടിയേറ്റത്.

വാഹനം നിർത്തി പുറത്തിറങ്ങിയ സമയത്താണ് പാമ്പ് കടിച്ചതെന്നാണ് വിവരം. ഉടൻതന്നെ ഗോവയിലെ ധർബന്ദോറയിലുള്ള പ്രാഥമികാരോദ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്‌ടർ സ്ഥിരീകരിച്ചു.

ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു കേതൻ ഭാട്ടികർ. എന്നാൽ, ഹൈക്കോടതി വിധിയെത്തുടർന്ന് ഈ ഉപതിരഞ്ഞെടുപ്പ് പിന്നീട് റദ്ദാക്കി. ഇതിനെതിരെ അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേതന്റെ മരണം.

കേതൻ ഭാട്ടികറുടെ മരണത്തിൽ ഗോവ പ്രതിപക്ഷ നേതാവ് യൂറി അലിമാവോ അനുശോചനം അറിയിച്ചു. പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നും ഓർമിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. യുവ നേതാവിന്റെ മരണം പാർട്ടിക്കും ഗോവയിലെ സാമൂഹിക മണ്ഡലത്തിനും വലിയ നഷ്‌ടമാണെന്നും സഹപ്രവർത്തകർ അനുസ്‌മരിച്ചു.