പെൻഷൻ ഔദാര്യമല്ല, അവകാശം, താത്കാലിക ജീവനക്കാരനും പെൻഷൻ ആനുകൂല്യത്തിന് അർഹൻ: സുപ്രീംകോടതി

Tuesday 02 June 2026 10:26 PM IST

ന്യൂഡൽഹി: സർക്കാർ വകുപ്പിൽ തുടർച്ചയായി ദീർഘകാലം സേവനമനുഷ്ഠിച്ച താത്ക്കാലിക ജീവനക്കാരന് വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു. പെൻഷൻ ഔദാര്യമല്ലെന്നും, ഭരണഘടനാ അവകാശമാണെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എ.ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 1965 ലെ സെൻട്രൽ സിവിൽ സർവീസസ് (താത്ക്കാലിക സർവീസ്) നിയമങ്ങൾ പ്രകാരം താത്ക്കാലിക തൊഴിലാളികൾക്കും പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ജോലി സ്ഥിരപ്പെടുത്താത്തതിന്റെ പേരിൽ അത് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വിധിച്ചു.

മൂന്ന് പതിറ്റാണ്ട്‌പോസ്റ്റ് ഓഫീസിൽ ഗ്രൂപ്പ് ഡി തസ്തികയിൽ താത്ക്കാലിക ജീവനക്കാരനായിരുന്ന സൂരജ് സാഹുവിന്റെ വിധവയായ ഭിഖാനി ദേവി ഭർത്താവിന്റെ പെൻഷൻ ആനുകൂല്യങ്ങൾക്കു വേണ്ടി നടത്തിയ 18 വർഷത്തെ നിയമ പോരാട്ടമാണ് ഫലം കണ്ടത്. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും, പട്ന ഹൈക്കോടതിയും പെൻഷൻ ആവശ്യം തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.സർക്കാരിന്റെ ഗ്രൂപ്പ്ഡി ജീവനക്കാർക്ക് ലഭിക്കുന്ന അതേ സേവന ആനുകൂല്യങ്ങൾ അവകാശപ്പെടാൻ യോഗ്യരായവർക്ക് അത് നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

സർക്കാർ മാതൃകാ തൊഴിലുടമയായി പ്രവർത്തിക്കണം. കടമകളുടെയും ഉത്തരവാദിത്തങ്ങളും സമാനമായി നിർവഹിക്കുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിന് ഏതെങ്കിലും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള വർഗീകരണം ഭരണഘടനാ ധാർമ്മികതയുടെ ലംഘനമാകും. തത്ക്കാലിക ജീവനക്കാർക്ക് പെൻഷൻ നൽകുന്നത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സർക്കാർ വാദം കോടതി തള്ളി. പെൻഷൻ തൊഴിലുടമയുടെ സാമ്പത്തിക സൗകര്യത്തെ ആശ്രയിച്ചുള്ള ദാനമല്ലെന്നും ദീർഘകാല സേവനത്തിലൂടെ മാറ്റി വച്ച വേതനമാണെന്നും കോടതി വ്യക്തമാക്കി.