രോഹിത്തും ഹാർദിക്കും ഉടൻ ബംഗളൂരുവിൽ എത്തണം; മുന്നറിയിപ്പുമായി ബിസിസിഐ; ഫിറ്റ്‌നെസ് കടമ്പ കടക്കണം
ബംഗളൂരു: ഈ മാസം നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായി രോഹിത് ശർമയോടും ഹാർദിക് പാണ്ഡ്യയോടും ഫിറ്റ്‌നെസ് തെളിയിക്കാൻ ആവശ്യപ്പെട്ട് ബിസിസിഐ. ജൂൺ ആറിന് മുല്ലൻപൂരിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന് ശേഷമാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്. ഏകദിന ടീമിലാണ് രോഹിതും ഹാർദിക്കും ഇടം നേടിയിട്ടുള്ളത്. എന്നാൽ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടണമെങ്കിൽ ഇരുവരും ഫിറ്റ്‌നെസ് ക്ലിയറൻസ് നേടണം.
ഈ മാസം 13ന് ധർമ്മശാലയിലാണ് ആദ്യ ഏകദിനം നടക്കുക. രണ്ടാം ഏകദിനം 17-ാം തീയതി ലക്നൗവിലും മൂന്നാം ഏകദിനം 20ന് ചെന്നൈയിലും നടക്കും. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരങ്ങൾക്ക് മുന്നോടിയായി രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും നിർബന്ധമായും ഫിറ്റ്‌നെസ് തെളിയിക്കണെമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎല്ലിനിടയിൽ നേരിട്ട പരിക്കുകളെ തുടർന്ന് ഇരുവരുടെയും പങ്കാളിത്തം പൂർണമായും ഫിറ്റ്‌നെസ് ക്ലിയറൻസിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
ഇവരെ ബിസിസിഐ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശിച്ചിട്ടുള്ളത്. ഇവിടെ നടക്കുന്ന ഫിറ്റ്‌നെസ് ഡ്രില്ലുകളിലും മെഡിക്കൽ പരിശോധനകളിലും വിജയിച്ചാൽ മാത്രമേ അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യൻ ടീമിൽ ഇരുവരെയും ഉൾപ്പെടുത്തുകയുള്ളൂ. ഇന്നലെ ഹാർദിക് ഇവിടെ എത്തിയതായും പരമ്പര ആരംഭിക്കുന്നതിന് മുമ്പ് വരെ ഇവിടെ പരിശീലനം തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഐപിഎൽ ഈ സീസണിൽ പുറം വേദനയെ തുടർന്ന് ഹാർദിക്കിന് മത്സരങ്ങൾ നഷ്ടമായിരുന്നു. ഐപിഎൽ സമയത്ത് രോഹിതിനും ഹാംസ്ട്രിംഗിന് പരിക്കേറ്റിരുന്നു. ഇത് കണക്കിലെടുത്താണ് ഇരുവരുടെയും ഫിറ്റ്‌നെസ് പരിശോധനയ്ക്ക് ബിസിസിഐ പ്രാധാന്യം നൽകുന്നത്.