ഫൈനൽ വേദി മാറ്റാൻ കാരണം ഫ്രീ പാസുകൾ ചോദിച്ചതെന്ന്
ന്യൂഡൽഹി :ബെംഗളൂരുവിൽ നിശ്ചയിച്ചിരുന്ന ഈ സീസൺ ഐ.പി.എല്ലിലെ ഫൈനൽ അഹമ്മദാബാദിലേക്ക് മാറ്റിയതിന് പിന്നിൽ കർണാടക സർക്കാർ കൂടുതൽ കോംപ്ളിമെന്ററി പാസുകൾ ആവശ്യപ്പെട്ടതാണെന്ന് സൂചന. നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലാണ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഫൈനൽ വേദിയായി നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ 35,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടക സർക്കാർ ക്രിക്കറ്റ് അസോസിയേഷനോട് കൂടുതൽ കോംപ്ലിമെന്ററി പാസുകൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ബി.സി.സി.ഐ ഫൈനൽ അഹമ്മദാബാദിലേക്കു മാറ്റിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതാണ് വേദിമാറ്റത്തിന് കാരണമെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.
മേയ് 31നാണ് അഹമ്മദാബാദിൽ ഫൈനൽ നടക്കുക.
തുടർച്ചയായ രണ്ടാം സീസണിലാണ് അഹമ്മദാബാദ് ഐ.പി.എൽ ഫൈനലിന് വേദിയാകുന്നത് .
ആകെ മൂന്ന് തവണ അഹമ്മദാബാദ് ഐ.പി.എൽ ഫൈനലിന് വേദിയായിട്ടുണ്ട്.
മേയ് 26ന് ഒന്നാം ക്വാളിഫയർ മത്സരം ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കും.
എലിമിനേറ്റർ (27), രണ്ടാം ക്വാളിഫയർ (29) മത്സരങ്ങളുടെ വേദി പഞ്ചാബിലെ ന്യൂചണ്ഡിഗഡാണ്.
ആദ്യമായാണ് ധരംശാലയിൽ പ്ലേഓഫ് മത്സരം നടക്കുന്നത്.