അമേരിക്കയ്ക്ക് പണികൊടുക്കാൻ ക്യൂബ? സ്വന്തമാക്കിയത് 300ലധികം അത്യാധുനിക ഡ്രോണുകൾ
വാഷിംഗ്ടൺ: അമേരിക്കയെ ലക്ഷ്യമിട്ട് ക്യൂബ മുന്നൂറിലധികം സൈനിക ഡ്രോണുകൾ സ്വന്തമാക്കിയതായി ആക്സിയോസിന്റെ റിപ്പോർട്ട്. രഹസ്യ ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതോടെ ക്യൂബയെ സുരക്ഷാ ഭീഷണിയായി കണ്ട് യുഎസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. ഗ്വാണ്ടനാമോ ബേ നേവൽ ബേസ്, യുഎസ് സൈനിക കപ്പലുകൾ, ഫ്ലോറിഡയിലെ കീ വെസ്റ്റ് തുടങ്ങിയവ ക്യൂബ ലക്ഷ്യമിട്ടുവെന്നാണ് രഹസ്യവിവരം.
അമേരിക്കയുടേതിന് വളരെ അടുത്തുനിൽക്കുന്ന സാങ്കേതികവിദ്യയുള്ളതാണ് ക്യൂബ സ്വന്തമാക്കിയ ഡ്രോണുകൾ. ക്യൂബയ്ക്ക് റഷ്യയും ഇറാനുമായുള്ള ബന്ധവും കൂടി നോക്കുമ്പോൾ ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും വളർന്നുവരുന്ന ഭീഷണിയാണെന്നും യുഎസ് വിലയിരുത്തി.
പതിറ്റാണ്ടുകളായി ശത്രുതലിലുള്ല രാജ്യങ്ങളാണ് അമേരിക്കയും ക്യൂബയും. നേരത്തേ, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ തലവൻ ജോൺ റാറ്റ്ക്ലിഫ് ക്യൂബൻ രഹസ്യാന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നിർണായക ചുവടുവയ്പ്പായിരുന്നു. ക്യൂബയ്ക്ക് മേൽ അമേരിക്ക കൂടുതൽ പിടിമുറുക്കിയേക്കുമെന്ന സൂചനകൾക്കിടെയായിരുന്നു നീക്കം. അമേരിക്കൻ സമ്മർദത്തെത്തുടർന്ന് ഇപ്പോൾ കടുത്ത ഇന്ധനക്ഷാമം നേരിടുകയാണ് ക്യൂബ.
യുഎസ് ഉപരോധത്തെത്തുടർന്ന് രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും പക്കലുള്ള ഇന്ധനം പൂർണമായും തീർന്നെന്നും ക്യൂബൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ രഹസ്യാന്വേഷണ സംഘത്തിന്റെ മേധാവിയുടെ സന്ദർശനം. ക്യൂബയുടെ ദീർഘകാല സഖ്യകക്ഷിയായ റഷ്യയിൽ നിന്നുള്ള ഒരു കപ്പൽ മാത്രമാണ് നിലവിൽ ഇന്ധനവുമായെത്തിയത്. ക്യൂബൻ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കങ്ങൾ ട്രംപ് ഭരണകൂടം നടത്തുന്നതിനിടെയാണ് ഇപ്പോൾ രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.