
ധാക്ക: ബംഗ്ലാദേശിൽ ബലി പെരുന്നാളിന് മുന്നോടിയായി വിൽക്കാൻ കൊണ്ടുവന്ന രണ്ട് പോത്തുകളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ലോകനേതാക്കളായ ഡൊണാള്‍ഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹു എന്നിവരുടെ പേരുകളുള്ള ഈ പോത്തുകൾ ബംഗ്ലാദേശിലെ താരങ്ങളാണ്.
നാരായണ്‍ഗഞ്ചിലെ പൈക്പാറ പ്രദേശത്തുള്ള ഏകദേശം 700 കിലോഗ്രാം ഭാരമുള്ള 'ഡൊണാള്‍ഡ് ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പോത്താണ് ഇതില്‍ പ്രധാന താരം. വെളുത്ത ശരീരവും തലയിലെ ചെമ്പിച്ച മുടിയും കണ്ടതോടെയാണ് നാട്ടുകാർ ഇതിന് 'ഡൊണാൾഡ് ട്രംപ്' എന്ന് പേരിട്ടത്. ഏകദേശം 10 മാസം മുമ്പ് രാജ്ഷാഹിയിലെ ഒരു കന്നുകാലി ചന്തയില്‍ നിന്നാണ് ഇതിനെ വാങ്ങിയതെന്ന് ഫാം ഉടമ സിയാവുദ്ദീന്‍ മൃദ പറഞ്ഞു. പെരുന്നാൾ അടുത്തിരിക്കെ വിപണിയിൽ വലിയ വിലമതിപ്പുള്ള അൽബീനോ ഇനത്തിൽപ്പെട്ട ഈ ഭീമൻ പോത്ത് കച്ചവടക്കാർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.
ശല്യപ്പെടുത്തിയില്ലെങ്കില്‍ ഇവ പൊതുവെ ശാന്തസ്വഭാവക്കാരാണെന്നും സിയാവുദ്ദീന്‍ പറഞ്ഞു. ഇതിന്റെ വലിപ്പത്തിനും ആരോഗ്യകരമായ രൂപത്തിനും കാരണം ചോളം, സോയാബീന്‍, തവിട് തുടങ്ങിയ പോഷകഗുണമുള്ള ഭക്ഷണങ്ങളാണെന്നും അദ്ദേഹം പറയുന്നു.ഈ പോത്തിനെ നേരിട്ട് കാണാൻ ഫാമിലേക്ക് വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ദൂരെദിക്കുകളിൽ നിന്ന് പോലും പ്രായഭേദമന്യേ നിരവധിയാളുകളാണ് പോത്തിനെ കാണാനും അതിനൊപ്പം സെൽഫിയെടുക്കാനുമായി ദിവസേന ഒഴുകിയെത്തുന്നത്.
ട്രംപിന് പുറമെ മറ്റൊരു പോത്തും സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. 750 കിലോഗ്രാമിലധികം ഭാരമുള്ള ഇതിന് ബെഞ്ചമിൻ നെതന്യാഹു എന്നാണ് പേരിട്ടിരിക്കുന്നത്. ഫാം ജീവനക്കാര്‍ പറയുന്നതനുസരിച്ച് ഇത് വളരെ ഊര്‍ജ്ജസ്വലനും കുസൃതിക്കാരനുമാണ്. ദേഷ്യം വരുമ്പോള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുകയും പരിചാരകര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചെയ്യാറുണ്ട്. അതേസമയം, പോത്തുകള്‍ക്ക് ഇത്തരത്തിൽ പേര് നല്‍കിയതിനെയും താരതമ്യപ്പെടുത്തുന്നതിനെയും വിമർശിച്ച് നിരവധിപേർ രംഗത്തത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |