'ഇറാന്റെ യുറേനിയത്തെ കണ്ണുവച്ചത് സുരക്ഷയ്ക്കായല്ല, മറ്റൊരു കാര്യത്തിന്'; ഒടുവിൽ വെളിപ്പെടുത്തലുമായി ട്രംപ്‌

Friday 15 May 2026 2:35 PM IST

ബീജീങ്: ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കണ്ടെത്താനും സുരക്ഷിതമാക്കാനുമുള്ള നീക്കങ്ങൾ തന്ത്രപരമായ സുരക്ഷാ ആവശ്യങ്ങളേക്കാൾ കൂടുതൽ രാഷ്ട്രീയ നേട്ടങ്ങൾക്കും പൊതുജനശ്രദ്ധയ്ക്കും വേണ്ടിയുള്ളതാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസും ഇറാനും തമ്മിൽ തുടരുന്ന വെടിനിർത്തൽ ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട തർക്കവിഷയമായി യുറേനിയം ശേഖരം നിലനിൽക്കെയാണ് ട്രംപിന്റെ പ്രതികരണം. ചൈന സന്ദർശനത്തിനിടെ ഫോക്സ് ന്യൂസ് അവതാരകൻ സീൻ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലാണു ട്രംപ് നിലപാട് വ്യക്തമാക്കിയത്

ഇറാന്റെ യുറേനിയം ശേഖരം അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനാണ് താൻ ഇപ്പോഴും താൽപര്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാൽ ഇതിന്റെ പ്രായോഗികമായ പ്രാധാന്യത്തെ തള്ളിപ്പറയുകയും ചെയ്തു. ‘‘യുറേനിയം ശേഖരം നമ്മുടെ കൈകളിൽ കിട്ടിയാൽ നന്നായിരുന്നു എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ഇതിപ്പോൾ മറ്റെന്തിനേക്കാളും ഉപരി ഒരു പബ്ലിക് റിലേഷൻസ് തന്ത്രം മാത്രമാണ്’’ – ട്രംപ് പറഞ്ഞതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

മേഖലയിൽ ശാശ്വതമായ സമാധാനം കൊണ്ടുവരാനുള്ള തീവ്രമായ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ പ്രസ്താവന. നിലവിൽ നേരിട്ടുള്ള സൈനികാക്രമണങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും, ഇറാന്റെ ആണവപദ്ധതിയെച്ചൊല്ലിയുള്ള തർക്കം കാരണം ചർച്ചകൾ ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇറാനുമായുള്ള സംഘർഷം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇറാന്റെ പക്കലുള്ള അപകടകരമായ ആണവ സാമഗ്രികൾ ആ രാജ്യത്ത് നിന്ന് പുറത്തെത്തിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.