ട്രംപിന്റെ മകൾ ഇവാങ്കയെ വധിക്കാൻ ശ്രമം; ഇറാൻ തീവ്രവാദി പിടിയിൽ

Saturday 23 May 2026 12:10 PM IST

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ശ്രമം. ട്രംപിന്റെ ആദ്യ ടേമിൽ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായി ഇവാങ്ക പ്രവർത്തിച്ചിരുന്നു. ഇറാന്റെ ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൽ നിന്ന് പരിശീലനം നേടിയ തീവ്രവാദിയാണ് ഇവാങ്കയെ വധിക്കാനുള്ള ശ്രമത്തിനിടെ പിടിയിലായത്.

മേയ് 15ന് തുർക്കിയിൽ അറസ്റ്റിലായതിന് ശേഷം അടുത്തിടെ യുഎസിലേക്ക് നാടുകടത്തപ്പെട്ട മുഹമ്മദ് ബാക്കർ സാദ് ദാവൂദ് അൽ-സാദി എന്ന 32കാരനാണ് പിടിയിലായത്. യുഎസ് ആക്രമണത്തിൽ ഇയാൾ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ഇറാനിയൻ മിലിട്ടറി മേധാവിയുമായ ഖ്വാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഇവാങ്കയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടത്. പ്രസിഡന്റായുള്ള ട്രംപിന്റെ ആദ്യ ടേമിൽ യുഎസ് 2020ൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖ്വാസിം കൊല്ലപ്പെട്ടത്. ബാഗ്‌ദാദ് എയർപോർട്ടിന് സമീപത്തായിരുന്നു യുഎസിന്റെ ഡ്രോൺ ആക്രമണമുണ്ടായത്.

ബാക്കറിന്റെ പക്കൽ നിന്ന് ഫ്ളോറിഡയിലെ ഇവാങ്കയുടെ വീടിന്റെ ബ്ളൂപ്രിന്റ് കണ്ടെത്തി. ഇവാങ്കയു‌ടെ വീട് ഉൾപ്പെടുന്ന ഫ്ളോറിഡ എൻക്ളേവിന്റെ ചിത്രം ബാക്കർ 2021ൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. 'സമയം നോക്കി ചെയ്യുന്നതാണ് പ്രതികാരം' എന്ന കുറിപ്പോടുകൂടിയായിരുന്നു ചിത്രം പങ്കുവച്ചത്.

സുലൈമാനി വധത്തിന് പിന്നാലെ ട്രംപിന്റെ വീട് കത്തിക്കുമെന്ന് ബാക്കർ അനുയായികളോട് പറഞ്ഞിരുന്നു. അവർ തങ്ങളുടെ വീട് കത്തിച്ചതുപോലെ ട്രംപിന്റെ വീട് കത്തിക്കുന്നതിനായി ഇവാങ്കയെ കൊല്ലണമെന്നും ഇയാൾ അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ ബാക്കർ എന്തുകൊണ്ടാണ് ഇവാങ്കയെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. ഇവാങ്കയുടെ ഭർത്താവ് കുഷ്‌നർ ട്രംപ് ഭരണകൂടത്തിൽ പ്രത്യേക ദൂതനായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇറാനുമായുള്ള സമാധാന ചർച്ചകളിൽ കുഷ്‌നർ പങ്കാളിയാണ്.