റഷ്യൻ ഡ്രോൺ റൊമേനിയയിൽ കെട്ടിടത്തിൽ പതിച്ച് 2 പേർക്ക് പരിക്ക്

Saturday 30 May 2026 7:42 AM IST

ബുക്കാറസ്‌റ്റ്: റഷ്യൻ ഡ്രോൺ നാറ്റോ അംഗമായ റൊമേനിയയിൽ തകർന്നുവീണ് രണ്ടുപേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. യുക്രെയിനെ ലക്ഷ്യമാക്കി വിക്ഷേപിച്ച ഡ്രോൺ അതിർത്തി കടന്ന് അയൽരാജ്യമായ റൊമേനിയയിലേക്ക് പ്രവേശിക്കുകയായിരുന്നു. തെക്കുകിഴക്കൻ നഗരമായ ഗലാട്ടിയിലെ പത്തുനില ജനവാസ കെട്ടിടത്തിന് മുകളിലേക്കാണ് ഡ്രോൺ പതിച്ചത്. പൊട്ടിത്തെറിച്ച് കെട്ടിടത്തിന്റെ പത്താംനിലയിൽ തീപിടിത്തമുണ്ടായി. 70ലേറെ പേരെ ഒഴിപ്പിച്ചു. ഡ്രോൺ വ്യോമാതിർത്തിയിൽ പ്രവേശിച്ചയുടൻ റൊമേനിയൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പിന്തുടർന്നെങ്കിലും ജനവാസ മേഖലയായതിനാൽ തകർക്കാനുള്ള അവസരം ലഭിച്ചില്ല. ഒരു നാറ്റോ അംഗരാജ്യത്തിന് നേരെ ബോധപൂർവം ആക്രമണം നടത്തിയാൽ നാറ്റോയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് പ്രതിരോധ നടപടി സ്വീകരിക്കുമെന്നാണ് ചട്ടം.

# അപലപിച്ച് നാറ്റോ

 റഷ്യൻ നടപടിയെ ശക്തമായി അപലപിച്ച് നാറ്റോയും യൂറോപ്യൻ യൂണിയനും

 റൊമേനിയൻ സർക്കാർ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

 കോൺസ്‌റ്റാൻറ്റ്‌സ നഗരത്തിലെ റഷ്യൻ കോൺസുലേറ്റ് അടയ്ക്കാൻ ഉത്തരവ്. കോൺസുൽ ജനറലിനെ പുറത്താക്കി

 അതിർത്തിയിൽ വ്യോമപ്രതിരോധം ശക്തമാക്കണമെന്ന് റൊമേനിയ നാറ്റോയോട് ആവശ്യപ്പെട്ടു

 2022ൽ യുക്രെയിൻ യുദ്ധം തുടങ്ങിയതിന് ശേഷം നാറ്റോ രാജ്യത്ത് റഷ്യൻ/യുക്രെയിൻ ഡ്രോൺ പതിക്കുന്നത് ആദ്യമല്ല

# റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത പെരുമാറ്റം എല്ലാവർക്കും അപകടമാണ്.

- മാർക്ക് റൂട്ടെ,

നാറ്റോ മേധാവി