സ്‌കൂൾ ഹോസ്‌റ്റലിന് തീയിട്ട 8 പെൺകുട്ടികൾ അറസ്റ്റിൽ മരിച്ചത് 16 കുട്ടികൾ
നെയ്റോബി: കെനിയയിൽ സ്കൂൾ ഹോസ്റ്റലിന് തീവച്ച എട്ട് പെൺകുട്ടികൾ അറസ്റ്റിൽ. 16 കുട്ടികളാണ് തീപിടിത്തത്തിൽ മരിച്ചത്. നകുരു കൗണ്ടിയിലെ ഉതുമിഷി ഗേൾസ് അക്കാഡമി സീനിയർ സ്കൂൾ പരിസരത്തെ ഹോസ്റ്റലിൽ പ്രാദേശിക സമയം വ്യാഴാഴ്ച പുലർച്ചെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ തങ്ങിയ ഇരുനില ഹോസ്റ്റലിലാണ് തീപിടിത്തമുണ്ടായത്.
സ്കൂൾ അധികൃതരോടും പ്രിൻസിപ്പലിനോടുമുള്ള ശത്രുതയുടെ പേരിലാണ് എട്ടു പേരും ചേർന്ന് തീവയ്ക്കാൻ പദ്ധതിയിട്ടത്. ഇതിനായി ഹോസ്റ്റലിലെ മെത്തയ്ക്ക് തീയിട്ടെന്നും കെട്ടിടത്തിലൊട്ടാകെ ആളിപ്പടർന്നെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. സ്കൂളിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചുവരികയാണ്.
മുകൾ നിലയിൽ കുടുങ്ങിയ കുട്ടികളാണ് മരിച്ചവരിൽ ഏറെയും. പരിക്കേറ്റ 79 പേർ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും ജനാലകൾ വഴിയും ചാടി രക്ഷപ്പെട്ടവരാണ്. പുറത്തേക്കുള്ള വാതിലുകൾ പൂട്ടിയിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ കാരണമായി. ഹോസ്റ്റൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാൽ സ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ടു.
അതേ സമയം, കെനിയയിൽ സ്കൂളുകളിൽ തീപിടിത്തങ്ങൾ വ്യാപകമാണ്. മോശം സാഹചര്യങ്ങൾക്കും കർശന നിയമങ്ങൾക്കും എതിരെയുള്ള പ്രതിഷേധമായി വിദ്യാർത്ഥികൾ തന്നെയാണ് മിക്ക ആക്രമണങ്ങളും നടപ്പാക്കുന്നത്. 2024ൽ മാത്രം നൂറിലേറെ സ്‌കൂൾ തീപിടിത്തങ്ങൾ കെനിയയിലുണ്ടായി.