ഇസ്രയേൽ പ്രഹരത്തിൽ വിറച്ച് ലെബനൻ

Thursday 04 June 2026 7:33 AM IST

ടെൽ അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത അതൃപ്തിയറിയിച്ചിട്ടും ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിനെതിരെയുള്ള പോരാട്ടം ശക്തമാക്കി ഇസ്രയേൽ. ഹിസ്ബുള്ളയുടെ പ്രകോപനങ്ങൾക്ക് മറുപടിയായി ഇന്നലെ തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആറ് പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു.

തലസ്ഥാനമായ ബെയ്റൂട്ടിന് തെക്ക് ഖൽദേ പട്ടണത്തിൽ കാർ ബോംബിട്ട് തകർത്തു. ഇതിനിടെ, നബാത്തിയേയ്ക്ക് സമീപം ലെബനീസ് സൈനിക വാഹനത്തിന് നേരെ ഡ്രോൺ ആക്രമണവുമുണ്ടായി. രണ്ട് സൈനികർക്ക് പരിക്കേറ്റു.

രാജ്യത്തെ വടക്കൻ മേഖലയെ ലക്ഷ്യമാക്കിയ ഹിസ്ബുള്ളാ ഡ്രോണുകളും റോക്കറ്റുകളും തകർത്തെന്ന് ഇസ്രയേൽ അറിയിച്ചു. ലെബനനിൽ സമാധാനം പുനഃസ്ഥാപിക്കാൻ വാഷിംഗ്ടണിൽ മദ്ധ്യസ്ഥ ചർച്ച നടക്കുന്നതിനിടെയാണ് ആക്രമണങ്ങൾ അയവില്ലാതെ തുടരുന്നത്.

# മരണം 3,​500

 ഏപ്രിൽ 16ന് യു.എസിന്റെ മദ്ധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിറുത്തൽ ലംഘിച്ചാണ് ഇസ്രയേലും ഹിസ്ബുള്ളയും ഏറ്റുമുട്ടൽ തുടരുന്നത്. ലെബനനിൽ മാർച്ച് 2 മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,​500 കടന്നു

 ലെബനനിലെ സൈനിക നീക്കങ്ങൾക്കെതിരെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് കഴിഞ്ഞ ദിവസം ഫോൺ സംഭാഷണത്തിനിടെ ട്രംപ് രൂക്ഷ ഭാഷയിൽ പ്രതികരിച്ചിരുന്നു

 ഇസ്രയേൽ ആക്രമണം നിറുത്താതെ പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയിൽ പങ്കെടുക്കില്ലെന്നാണ് ഇറാന്റെ നിലപാട്