ഇന്ത്യയ്ക്ക് പുതിയ തീരുവ ചുമത്താൻ യു.എസ് നീക്കം
വാഷിംഗ്ടൺ: ഇന്ത്യയുൾപ്പെടെ 60 രാജ്യങ്ങൾക്ക് മേൽ 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നീക്കവുമായി യു.എസ്. നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഈ രാജ്യങ്ങൾ പരാജയപ്പെട്ടെന്ന് കാട്ടിയാണ് നീക്കം. യു.എസ് വ്യാപാര നിയമത്തിലെ (1974) സെക്ഷൻ 301 പ്രകാരം തീരുവകൾ ചുമത്താനാണ് ആലോചന. നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന സാധനങ്ങൾ വരുന്നത് തടയാൻ ഈ രാജ്യങ്ങളിൽ ഫലപ്രദ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലെന്ന് ആരോപിക്കുന്നു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും വിദഗ്ദ്ധ നിർദ്ദേശങ്ങളും കേട്ടതിനുശേഷമേ തീരുവ പ്രാബല്യത്തിൽ വരൂ.
ലോകരാജ്യങ്ങൾക്ക് മേൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 'പകരത്തീരുവ" നിയമ വിരുദ്ധമാണെന്നാണ് കഴിഞ്ഞ ഫെബ്രുവരിയിൽ യു.എസ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിധിയെ മറികടക്കാനുള്ള ട്രംപ് സർക്കാരിന്റെ ബദൽ പദ്ധതിയുടെ ഭാഗമാണ് പുതിയ തീരുവാ നീക്കം. സുപ്രീംകോടതി വിധി സെക്ഷൻ 301 പ്രകാരമുള്ള തീരുവകളെ ബാധിക്കില്ല.