അമ്മയെയും   സഹോദരനെയും വെടിവച്ചുകൊന്നു,   നാടിനെ നടുക്കി യുവാവിന്റെ കൊടും ക്രൂരത       

Sunday 10 May 2026 5:54 PM IST

ലക്‌നൗ: സ്വത്തു തർക്കത്തെത്തുടർന്ന് യുവാവ് അമ്മയെയും സഹോദരനെയും വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ഒളിവിൽ പോയ ബന്ദ സ്വദേശി രാജ്‌കിഷോർ ഗുപ്‌തയാണ് പ്രതി. കുടുംബസ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. രാജ്‌കിഷോറിന്റെ പിതാവാണ് സ്വത്ത് വിറ്റത്. എന്നാൽ ഇതിന്റെ വിഹിതം നൽകാത്തതിൽ രാജ്‌കിഷോർ കടുത്ത അമർഷത്തിലായിരുന്നു.

ഇന്ന് രാവിലെ ഇതേച്ചൊല്ലി വീട്ടിൽ തർക്കമുണ്ടാവുകയും, പ്രകോപിതനായ രാജ്‌കിഷോർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് അമ്മയ്ക്കും സഹോദരനും നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് ഓടിക്കൂടിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചുകിടന്ന ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്ന് പാലസ് ബൻസാലിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതിക്കായി നാല് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ച് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റേ്‌മോർട്ടം നടപടികൾ പൂർത്തിയായശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.