ഓട്ടോയ്‌ക്ക് സൈഡ് നൽകിയില്ല; കഴക്കൂട്ടത്ത് ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദനം
തിരുവനന്തപുരം: ഓട്ടോയ്‌ക്ക് വഴി നൽകിയില്ലെന്ന് ആരോപിച്ച് ഹോട്ടൽജീവനക്കാർക്ക് ക്രൂരമർദനം. കഴക്കൂട്ടം അൽസാജ് ഹോട്ടലിലെ ജീവനക്കാരായ അഭി, ദിവ്യ എന്നിവർക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ ഹോട്ടലിന് മുന്നിലായിരുന്നു ആക്രമണം. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ജീവനക്കാർ ഹോട്ടലിൽ നിന്നും ഇറങ്ങുന്ന വഴിക്ക് എതിരെ വന്ന ഓട്ടോയ്‌ക്ക് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. പിന്നീട് ജീവനക്കാർ ഹോട്ടലിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രദേശവാസിയായ ഷാജി ഇവിടേയ്‌ക്കെത്തി ജീവനക്കാരെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു. സമീപത്തുണ്ടായിരുന്നവരാണ് ഇയാളെ പിടിച്ചുമാറ്റിയത്. പിന്നീട് ആളുകളെക്കൂട്ടി വന്ന് ഇയാൾ ജീവനക്കാരെ ആക്രമിച്ചതായാണ് പരാതി. ഇവർ അഭിയുടെ തലയിൽ തറയോടുകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു. മുറിവിൽ പത്തോളം സ്റ്റിച്ചുകളുള്ളതായാണ് വിവരം. ആക്രമണത്തിനിടെ താഴെവീണ ജീവനക്കാരെ അക്രമികൾ ചവിട്ടിപരിക്കേൽപ്പിച്ചു. ഇതിനിടെ ദിവ്യയുടെ കൈയ്‌ക്ക് പൊട്ടലേറ്റതായാണ് അറിയുന്നത്. രണ്ടുപേരും നിലവിൽ തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലാണ്. ജീവനക്കാർ നൽകിയ പരാതിയിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.