
തിരുവനന്തപുരം: കുടുംബവഴക്കിനെത്തുടർന്ന് സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പ് ഉന്നതി സ്വദേശി മുഹമ്മദ് ആഷിക് (25) ആണ് കോവളം പൊലീസിന്റെ പിടിയിലായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ അഹമ്മദ് ഹാഷിം (30) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിൽ സ്ഥിരമായി പ്രശ്‌നക്കാരനായ വ്യക്തിയാണ് പരിക്കേറ്റ അഹമ്മദ് ഹാഷിമെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസവും ഇയാൾ അമ്മയോടും സഹോദരിയോടും തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനിടയിൽ അമ്മ ബോധരഹിതയായി വീണതോടെ ബന്ധുക്കൾ ഉടൻതന്നെ അവരെ വിഴിഞ്ഞം സി.എച്ച്.സിയിൽ എത്തിച്ചു. അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തയറിഞ്ഞ് ആഷിക്കും ഹാഷിമും അവിടയെത്തി.
ആശുപത്രി പരിസരത്തുവച്ച് കണ്ടുമുട്ടിയ സഹോദരങ്ങൾ തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടായി. മുൻകരുതലെന്നോണം ഇരുവരും ആയുധങ്ങൾ കരുതിയിരുന്നതായാണ് വിവരം. വാഗ്വാദം മുറുകിയതോടെ ആഷിക് താൻ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ജ്യേഷ്ഠനെ ആക്രമിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പിടിയിലായ മുഹമ്മദ് ആഷിക്കിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |