കൊല്ലം: ചെളിവെള്ളം തെറിപ്പിച്ചെന്ന പേരിൽ ബൈക്ക് യാത്രികൻ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ ഹെൽമെറ്റ് ഉപയോഗിച്ച് ആക്രമിച്ചു. കൈയുടെ അസ്ഥിക്ക് സാരമായി പരിക്കേറ്റ കുളത്തൂപ്പുഴ ഡിപ്പോയിലെ ഡ്രൈവർ മടത്തറ ബ്ലോക്ക് നമ്പർ 168ൽ എസ്. സുദർശനൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് കടപ്പാക്കട സ്വദേശിയെ കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെ 9.55ന് കൊല്ലം ചെമ്മാംമുക്കിലായിരുന്നു സംഭവം. നഗരസഭയുടെ ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഈ പ്രദേശത്ത് റോഡ് വെട്ടിപ്പൊളിച്ചിരിക്കുകയാണ്. റീ ടാറിംഗ് നടക്കാത്തതിനാൽ കുണ്ടും കുഴിയും രൂപപ്പെട്ടു. കനത്ത മഴയിൽ പലേടവും വെള്ളക്കെട്ടായി. കൊല്ലം ഡിപ്പോയിൽ നിന്നുള്ള കൊല്ലം - കുളത്തൂപ്പുഴ ബസ് ഈ കുഴികളിലൊന്നിൽ ചാടിയപ്പോഴാണ് ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് വെള്ളം തെറിച്ചത്. ഇതോടെ ബസിന്റെ മുന്നിൽ ബൈക്ക് കുറുകെ വച്ച ശേഷം ഡോർ തുറന്ന് ഹെൽമെറ്റ് ഉപയോഗിച്ച് ഡ്രൈവറെ പലതവണ അടിക്കുകയായിരുന്നു. അര മണിക്കൂറോളം ഗതാഗതവും സ്തംഭിച്ചു. ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ട് ചെയിൻ സർവ്വീസ് റദ്ദാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |