ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർകുപ്പിയും ഉപയോഗിച്ച് അക്രമം; യുവാവും കൂട്ടാളികളും പിടിയിൽ

Wednesday 13 May 2026 7:26 AM IST

തിരുവനന്തപുരം: കുടുംബതർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യ വീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്റെ പിടിയിലായി. പേട്ട സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്.

ഭാര്യയുമായി പ്രശ്‌നത്തിലായിരുന്ന അനന്തു ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചുകയറുകയായിരുന്നു. കത്തി, ബിയർകുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഇയാൾ ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യയെ കൊല്ലാനാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽപ്പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനുവും ശങ്കറും പിടിയിലായത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിൽ എട്ടോളം ആക്രമണക്കേസുകൾ നിലവിലുണ്ട്. പിടിയിലായ മറ്റുള്ളവരും മുൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. നെടുമങ്ങാട് നിന്നും അറസ്റ്റ് ചെയ്‌ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്‌തു.