കേരളത്തിലെ അമ്മമാർക്കും സഹോദരിമാർക്കും നമസ്‌കാരം; തൃശൂരിൽ 'മോദിയുടെ ഗ്യാരന്റി' അവതരിപ്പിച്ച് പ്രധാനമന്ത്രി

Wednesday 03 January 2024 4:53 PM IST

തൃശൂർ: കേരള സന്ദർശനത്തിന് തൃശൂരിലെത്തിയ മോദി മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്നു. ''കേരളത്തിലെ എന്റെ അമ്മമാരെ സഹോദരിമാരെ'' എന്ന വാക്കുകളോടെയാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. തുടർന്ന് എൻഎസ്എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭന് ശ്രദ്ധാജ്ഞലി ആർപ്പിച്ച മോദി വടക്കുംനാഥ ക്ഷേത്രത്തെ കുറിച്ചും തൃശ്ശൂർ പൂരത്തെ കുറിച്ചും പ്രത്യേകം പരാമർശിച്ചു. നാടിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ശ്രദ്ധേയരായ വനിതകളെ മോദി അനുസ്‌മരിച്ചു. കൂടാതെ, ഗായിക നാഞ്ചിയമ്മ, പി.ടി ഉഷ, അഞ്ജു ബോബി ജോർജ് തുടങ്ങി രാജ്യത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനം ഉയർത്തിയ വനിതകളേയും പ്രകീർത്തിച്ചു. നാടിന്റെ പുത്രിമാർ എന്നാണ് ഇവരെ മോദി അഭിസംബോധന ചെയ‌്തത്.

സ്വാതന്ത്ര്യത്തിന് ശേഷം ഇടത് വലത് സർ‌ക്കാരുകൾ സ്ത്രീശക്തിയെ ദുർബലമായി കണ്ടുവന്നു മോദി ആരോപിച്ചു. സത്രീകൾക്ക് ലഭ്യമാകേണ്ട സംവരണം പോലും അവർ മറച്ചുവച്ചു. എന്നാൽ തന്റെ സർക്കാർ നാരീ സംവരണം യാഥാർത്ഥ്യമാക്കിയെന്നും, മുത്തലാഖ് പോലുള്ള സമ്പ്രദായങ്ങൾ നിറുത്തലാക്കി രാജ്യത്തെ സ്ത്രീകളുടെ അഭിമാനം സംരക്ഷിച്ചുവെന്നും വ്യക്തമാക്കി.

മോദിയുടെ ഗ്യാരന്റി എന്ന വാക്ക് ആവർത്തിച്ചു പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ തുടർന്നുള്ള സംസാരം. കേന്ദ്രസർ‌ക്കാരിന്റെ വിവിധ പദ്ധതികളായ ഉജ്ജ്വല യോജന, ശൗചാലയം പദ്ധതികൾ, മുദ്രാ വായ്‌പ, പ്രസവാവധി, സൈനിക സ്കൂളുകളിൽ പെൺകുട്ടികളുടെ അഡ്‌മിഷൻ തുടങ്ങിയവ ഊന്നി പറഞ്ഞകൊണ്ട് മോദിയുടെ ഗ്യാരന്റി എന്ന വാക്ക് തന്നെ അദ്ദേഹം ആവർത്തിച്ചാവർത്തിച്ച് പ്രസംഗത്തിൽ പറഞ്ഞു.