വാട്സാപ്പിൽ വാർത്ത വായന; 1000 എപ്പിസോഡുകളുടെ തിളക്കത്തിൽ അരുണിമ
തിരൂർ: "നമസ്കാരം" വർത്തമാന കടലാസിലേക്ക് സ്വാഗതം. ഇന്നത്തെ പത്രങ്ങളിലെ പ്രധാന ശീർഷകങ്ങൾ. അവതരണം: സി.പി.അരുണിമ. വാക്ചാതുര്യം കൊണ്ടും തനത് ശൈലി കൊണ്ടും കേൾവിക്കാരുടെ മനം കവരുകയാണ് അരുണിമയെന്ന വിദ്യാർത്ഥിനി. മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലെ പ്രധാന വാർത്തകൾ ഉൾപ്പെടുത്തി കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് സ്വദേശിനി അരുണിമ അവതരിപ്പിക്കുന്ന വാർത്ത 1000 എപ്പിസോഡുകൾ പിന്നിട്ടു.
അതിരാവിലെ എഴുന്നേറ്റ് പ്രധാന പത്രങ്ങളിൽ നിന്ന് വാർത്തകൾ ശേഖരിച്ച് സൂഷ്മതയോടെ കോർത്തിണക്കി എല്ലാ ദിവസവും രാവിലെ വാട്ട്സ്ആപ്പ് ഓഡിയോ മുഖേന ശ്രോതാക്കളുടെ കാതുകളിലെത്തിക്കും. വിദേശത്തുള്ളവർക്കും സ്വദേശത്തുള്ളവർക്കും ഇപ്പോൾ രാവിലെ അരുണിമയുടെ വാർത്ത കേൾക്കൽ ശീലമായിട്ടുണ്ട്.
വാർത്തകളോട് അതിയായ താൽപര്യമുള്ള അരുണിമ പത്രം വായിക്കാൻ സമയമില്ലാത്തവർക്കായി വോയ്സ് വാർത്ത പങ്കിടാൻ തുടങ്ങിയതോടെയാണ് ശ്രദ്ധ നേടിയത്. എല്ലാ ദിവസവും അഞ്ച് മിനിറ്റാണ് വാർത്തയുടെ ദൈർഘ്യം. സ്കൂൾ വിദ്യാഭ്യാസ സമയത്ത് തുടങ്ങിയ വർത്തമാന കടലാസ് ഇപ്പോൾ 1000 എപ്പിസോഡുകൾ പിന്നിടുമ്പോൾ അരുണിമ തൃശ്ശൂർ കേരള വർമ്മ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്.
പഠനത്തിലും മികവ് പുലർത്തുന്നതിനോടൊപ്പം വാർത്താ വായന മത്സരത്തിൽ ജില്ലാ തലത്തിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ചരിത്ര രചന, കവിത രചന, മോഹിനിയാട്ടം, എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സാമൂഹിക സാംസ്കാരിക പ്രവർത്തകനും മാദ്ധ്യമ പ്രവർത്തകനുമായ സി.പി.രാധാകൃഷ്ണൻ-സരള കുമാരി ദമ്പതികളുടെ മകളാണ് അരുണിമ. സഹോദരൻ അരുൺ.