ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പ്രദർശിപ്പിക്കാനുള്ള, ഇന്ത്യൻ നാവികസേനയുടെ ഡികമ്മിഷൻ ചെയ്ത ഫസ്റ്റ് അറ്റാക്ക് ക്രാഫ്ട് ടി - 81(ഐ.എൻ.എഫ്.എ.സി ടി-81) എന്ന യുദ്ധക്കപ്പലും വഹിച്ചു കൊണ്ടുള്ള പ്രത്യേക വാഹനം ഇന്ന് രാവിലെ തണ്ണീർമുക്കത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടും. പൈതൃക പദ്ധതിയിലെ കടൽപ്പാലം നവീകരണത്തിന്റെ ഭാഗമായി ബീച്ചിൽ സ്ഥിരമായി പ്രദർശിപ്പിക്കാനായാണ് യുദ്ധക്കപ്പൽ വാങ്ങിയത്. കൊച്ചിയിലെ നാവിക സേനയുടെ ആസ്ഥാനത്ത് നിന്ന് ജലമാർഗം 19ന് തണ്ണീർമുക്കത്ത് എത്തിച്ച 60ടൺ ഭാരമുള്ള കപ്പൽ 22ന് വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ക്രെയിൻ ഉപയോഗിച്ച് കയറ്റി. കരമാർഗമുള്ള യാത്രയിൽ അപകടം ഒഴിവാക്കാൻ കൂടുതൽ ബലപ്പെടുത്തൽ ജോലികൾ ഇന്നലെ പൂർത്തീകരിച്ചു. ഇന്ന് രാവിലെ ആറിന് ടെയ്‌ലർ വാഹനം യുദ്ധക്കപ്പലുമായി ആലപ്പുഴക്ക് യാത്ര തിരിക്കും. മൂന്ന് ദിവസത്തിനുള്ളിൽ ആലപ്പുഴ ബീച്ചിൽ എത്തും. നാവികസേന, ഫയർഫോഴ്‌സ്, വൈദ്യുതി വകുപ്പുകളുടെ സഹകരണത്തോടെയാണ് ദേശീയപാതയിലൂടെ കപ്പലും വഹിച്ചുള്ള വാഹനം ആലപ്പുഴ ബീച്ചിൽ എത്തുക. കൊല്ലം ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കപ്പൽ എത്തിക്കുന്നതിനുള്ള കരാറെടുത്തിട്ടുള്ളത്. ആലപ്പുഴയിൽ എത്തിക്കുന്ന യുദ്ധക്കപ്പൽ വാഹനത്തിൽ നിന്ന് ബീച്ചിൽ നിർമ്മാണം പൂർത്തികരിച്ച താത്കാലിക സ്റ്റാൻഡിംഗ് ഭാഗത്ത് സ്ഥാപിക്കും.
ഇന്ന് രാവിലെ 6ന് തണ്ണീർമുക്കത്ത് നിന്ന് കപ്പൽ കയറ്റിയ ടെയ്‌ലർ വാഹനം പുറപ്പെടും . കടന്നു വരുന്ന വഴികളിൽ വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് കെ.എസ്.ഇ.ബിയുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്.
-പി.എം. നൗഷാദ്, എം.ഡി
മുസിരിസ് പൈതൃക പദ്ധതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |