ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളപ്പിനെ തുടർന്ന് സി.പി.ഐ പ്രവർത്തകർ രാഷ്ട്രീയ എതിരാളികളുടെ ആക്രമണങ്ങൾക്ക് തുടർച്ചയായി വിധേയമാകുന്ന കാലം. ആര്യാട് പ്രദേശത്ത് സി.പി.ഐ പ്രവർത്തകരെ സംഘടിപ്പിക്കാനായി പാർട്ടി ചുമതല ഏൽപ്പിച്ചത് എ. ശിവരാജനെയായിരുന്നു.
പുന്നപ്ര - വയലാർ സമരസേനാനി എൻ. രാഘവനൊപ്പം മരണം മുന്നിൽ കണ്ട നിമിഷങ്ങളും ഏറെ. രാഷ്ട്രീയ എതിരാളികൾക്ക് മാത്രമല്ല ആർക്കും അടിച്ചമർത്താൻ പറ്റുന്നതായിരുന്നില്ല കാർക്കശ്യം മുഖമുദ്രയാക്കിയ ആ മാതൃകാ കമ്മ്യൂണിസ്റ്റിനെ. ആര്യാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി പ്രവർത്തിച്ച എ. ശിവരാജൻ പിന്നീട് മാരാരിക്കുളം മണ്ഡലം സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം എന്നീ മേഖലകളിലും പ്രവർത്തിച്ചു.
എത്ര കുരുക്കേറിയ സംഘടനാ പ്രശ്നങ്ങളും പരിഹരിക്കാൻ പാർട്ടി പലഘട്ടത്തിലും നിയോഗിച്ചത് എ. ശിവരാജനെയാണ്. അത്രമേൽ ഹൃദ്യമായിരുന്നു പാർട്ടി സഖാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം. ഒരു സാധാരണ പാർട്ടി പ്രവർത്തകന്റെ പ്രശ്നങ്ങൾ പോലും അദ്ദേഹത്തെ ആകുലപ്പെടുത്തിയിരുന്നു. അത്തരം വിഷയങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന എ. ശിവരാജൻ നടന്നുകയറിയത് ജനഹൃദയങ്ങളിലേക്കായിരുന്നു. തൊഴിലാളി പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. എത്ര കാഠിന്യം നിറഞ്ഞ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കാൻ അദ്ദേഹം കാണിച്ച സാമർത്ഥ്യം തൊഴിലാളികൾക്കും പ്രിയപ്പെട്ടവനാക്കി. തൊഴിലാളി പക്ഷത്ത് നിന്നായിരുന്നു എല്ലാ വിഷയങ്ങളെയും അദ്ദേഹം സമീപിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |