ആലപ്പുഴ: നാടാകെ പ്രവേശനോത്സവം ആഘോഷമാക്കിയപ്പോൾ, പ്രതിസന്ധികൾ തരണം ചെയ്ത് എന്ന് സ്കൂളിൽ പോകാനാകുമെന്ന് കാത്തിരിക്കുകയാണ് കുട്ടനാട്ടിലെ കുട്ടിക്കൂട്ടങ്ങൾ. സ്കൂളിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിൽ വെള്ളക്കെട്ട്, ഇഴജന്തുക്കളുടെ ഭീഷണി, ടോയ്‌ലെറ്റ് അപര്യാപ്തത തുടങ്ങി പലവിധ പ്രതികൂല ഘടകങ്ങളാണ് കുട്ടനാട്ടിലെ 25 സ്കൂളുകളെ ബാധിച്ചിരിക്കുന്നത്. കുട്ടികൾ എത്തേണ്ടതില്ലെന്ന് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നെങ്കിലും അദ്ധ്യാപകർ എത്തിയിരുന്നു. ദുരിതാശ്വാസ കാമ്പുകളായി പ്രവർത്തിച്ചിരുന്ന സ്കൂളുകളുടെ ശുചീകരണ പ്രവർത്തനങ്ങളും ഏറെക്കുറെ പൂർത്തിയാക്കി. അദ്ധ്യാപകരും പി.ടി.എയും ഒത്തൊരുമിച്ചാണ് സ്കൂൾ പരിസരം വൃത്തിയാക്കുന്നത്.
പ്രവേശനമില്ലെങ്കിലും അവരെത്തി
തുറക്കാനാവാത്ത കുട്ടനാട്ടിലെ വിദ്യാലയങ്ങൾ വാർത്താ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ, തങ്ങളുടെ പ്രതീക്ഷയും സ്വപ്നങ്ങളും ഒപ്പം നിരാശയും പങ്കുവയ്ക്കാൻ ചില കുട്ടികൾ സ്കൂളിലേക്ക് ഓടിയെത്തി. പഴയ ക്ലാസ് മുറികൾ വീണ്ടും നോക്കി കണ്ടു. എത്രയും വേഗം വെള്ളക്കെട്ടിറങ്ങി, വീണ്ടും സ്കൂളിൽ വന്നുതുടങ്ങണമെന്ന ആശ പങ്കുവച്ചാണ് അവർ മടങ്ങിയത്.
തുറക്കാൻ വൈകില്ല
1. എത്രയും വേഗം സ്കൂളുകൾ തുറക്കാനാണ് തീരുമാനം
2. കുപ്പപ്പുറം സ്കൂളിൽ എസ്.എസ്.എൽ.സി ക്ലാസുകൾ നാളെ തുടങ്ങും
3. ഓഫ് ലൈൻ ക്ലാസ് വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം
4. അപ്പർ കുട്ടനാട്ടിലെ പല സ്കൂളുകളും തുറക്കാൻ ആലോചന
5. മഴ കനത്താൽ വെളിയനാട്, മങ്കൊമ്പ് ഉപജില്ലകളിലെ സ്കൂളുകൾ തുറക്കാനാവില്ല
''''
കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓഫ് ലൈൻ ക്ലാസിനോടാണ് താൽപ്പര്യം. പ്രതികൂലാവസ്ഥ മാറുന്നതോടെ കുട്ടികളെ സ്കൂളിലെത്തിക്കും. പത്താം ക്ലാസുകാരുടെ ക്ലാസ് നാളെ ആരംഭിക്കും.
അജിത്ത് കുമാർ, ഹെഡ്മാസ്റ്റർ,
കുപ്പപ്പുറം ഗവ. ഹൈസ്കൂൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |