ആലപ്പുഴ: പച്ചക്കറി, പലവ്യഞ്ജനം, പാചകവാതകം തുടങ്ങി സകലതിനും വില വർദ്ധിച്ചതോടെ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു ക്രമീകരിക്കാൻ അദ്ധ്യാപകർ നെട്ടോട്ടമോടുന്നു. ഭൂരിഭാഗം സ്കൂളുകൾക്കും പി.ടി.എ ഫണ്ട് കണ്ടെത്താനുള്ള സാഹചര്യമില്ല.
ഈ അവസരത്തിൽ പരിഹാര നടപടികളെ കുറിച്ച് പരിശോധിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ വാക്കുകളിലാണ് അദ്ധ്യാപകരുടെ പ്രതീക്ഷ. 2016ൽ ഉച്ചഭക്ഷണ ചെലവിലേക്ക് അനുവദിച്ച തുകയാണ് സർക്കാർ ഇപ്പോഴും നൽകുന്നത്. സാധനങ്ങളുടെ വില നിലവാരം അനുസരിച്ച് ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
വിലക്കയറ്റം മൂക്കറ്റമെത്തിയതോടെ ലഭിക്കുന്ന തുക കൊണ്ട് പ്ലേറ്റിൽ ഭക്ഷണം തികയ്ക്കാൻ പെടാപ്പാടുപെടുകയാണ് അദ്ധ്യാപകരും പാചകത്തൊഴിലാളികളും. സാധനങ്ങൾ സ്കൂളുകളിലെത്തിക്കുന്നതിനുള്ള ഓട്ടോകൂലി കൂടി കൂട്ടുമ്പോൾ ബഡ്ജറ്റ് അടിമുടി താളംതെറ്റും. അരി സൗജന്യമായി ലഭിക്കുന്നതാണ് ഏക ആശ്വാസം.
അടുക്കള പുകയുന്നതിന് പിന്നിൽ
1. പച്ചക്കറി, പലവ്യഞ്ജനം, പാചകവാതക വില വർദ്ധിച്ചു
2. വില ഉയന്നത് മൂന്നിരട്ടിയോളം
3. ഇപ്പോൾ ലഭിക്കുന്ന തുക ഒന്നിനും തികയുന്നില്ല
4. മുട്ട, പാൽ വിതരണത്തിന് അധിക തുക ചെലവാകുന്നു
5. പിടിച്ചുനിൽക്കണമെങ്കിൽ സർക്കാർ സഹായം വേണം
സ്കൂളുകൾക്ക് നൽകുന്ന ഫണ്ട്
150 കുട്ടികൾ വരെ: ₹ 8 (ഒരു കുട്ടിക്ക്)
150 - 500: ₹ 7
500ന് മുകളിൽ: ₹ 6
""
ഇപ്പോൾ അനുവദിക്കുന്ന തുക ഒന്നിനും തികയുന്നില്ല. പലപ്പോഴും സ്വന്തം ചെലവിലാണ് സാധനങ്ങൾ വാങ്ങുന്നത്. പഴയ നിരക്ക് അടിയന്തരമായി പുതുക്കണം. സാധനങ്ങളുടെ വിലനിലവാരമനുസരിച്ച് വേണം ഓരോ കുട്ടിക്കും ഭക്ഷണത്തിനുള്ള തുക അനുവദിക്കേണ്ടത്.
അദ്ധ്യാപകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |